സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസിന്‍റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്ത സംഭവത്തില്‍ വിശദീകരണവുമായി യുവതി. അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടിയിരുന്നു. അതിനാല്‍ കടുത്ത പരിഭ്രാന്ത്രിയിലും സമ്മര്‍ദ്ദത്തിലുമായിരുന്നു. ഈ സമയത്ത് എമർജൻസി എക്സിറ്റ് ഉപയോഗിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു എന്നും യുവതി സമൂഹമാധ്യത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.  

'അടിയന്തിരമായി ബാത്ത്റൂമിൽ പോകേണ്ടി വന്നതുകൊണ്ട് കടുത്ത പരിഭ്രാന്തിയിലും സമ്മർദ്ദത്തിലുമായിരുന്നു. നിർഭാഗ്യവശാൽ കാര്യങ്ങൾ കൈവിട്ടുപോയി. ഞാൻ ചെയ്ത തെറ്റിനെ ന്യായീകരിക്കാൻ ശ്രമിക്കുകയല്ല, അന്നുതന്നെ സംഭവിച്ചതിന് മാപ്പ് ചോദിച്ചിട്ടുണ്ട്' യുവതിയുടെ പോസ്റ്റില്‍ പറയുന്നു. ഔദ്യോഗികമായി അന്നു തന്നെ വിഷയം പരിഹരിച്ചിരുന്നെന്നും ഗ്ലാസ് തകര്‍ത്തതിന് 28000 രൂപ അടച്ചിരുന്നതായും യുവതി വ്യക്തമാക്കി. 

സ്റ്റോപ്പിലാത്ത സ്ഥലത്ത് നിര്‍ത്തണമെന്ന് യുവതി; കെഎസ്ആര്‍ടിസിയുടെ സൈഡ്ഗ്ലാസ് അടിച്ചുപൊട്ടിച്ചു

കണ്ടക്ടറയെും ഡ്രൈവറെയും പ്രശ്നത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. വിഡിയോ തുടരെ ഷെയര്‍ ചെയ്യുന്നതും പിന്നാലെയുള്ള ട്രോളുകളും മാനസികമായി ബാധിക്കുന്നതായും യുവതി പോസ്റ്റില്‍ പറയുന്നു. അതുകൊണ്ട് ഇക്കാര്യം ചോദിച്ച് ഇനി തന്നെ ബന്ധപ്പെടരുതെന്നാണ് യുവതിയുടെ അഭ്യര്‍ഥന. 'ട്രോളുകളും അധിക്ഷേപങ്ങളും മാനസികമായി ബാധിക്കുന്നു. ഇവിടെക്കൊണ്ട് ഇത് അവസാനിപ്പിക്കണം. ഇതിനെക്കുറിച്ച് ചോദിച്ചുകൊണ്ട് എന്നെ ഇനി ബന്ധപ്പെടുകയോ മറ്റൊന്നും ചോദിക്കുകയോ ചെയ്യരുതെന്നും അഭ്യർത്ഥിക്കുന്നു' എന്നാണ് യുവതിയുടെ പോസ്റ്റിലുള്ളത്. 

കോഴിക്കോട് മിംസ് സ്റ്റോപ്പില്‍ ബസ് നിര്‍ത്തണമെന്നതായിരുന്നു യുവതിയുടെ ആവശ്യം. കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ പ്രീമിയം ബസായതിനാല്‍ അവിടെ സ്റ്റോപ്പില്ലെന്ന് പലതവണ ഡ്രൈവറും കണ്ടക്ടറും പറഞ്ഞെങ്കിലും യുവതി ബഹളമുണ്ടാക്കി. സംസാരിക്കുന്നതിനിടെ ഗ്ലാസ് ബ്ലേക്കര്‍ ഉപയോഗിച്ച് ബസിന്‍റെ സൈഡ് ഗ്ലാസ് അടിച്ചു തകര്‍ക്കുകയായിരുന്നു. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് യുവതിയുടെ വിശദീകരണം. 

ENGLISH SUMMARY:

A young woman has issued a clarification on social media regarding the incident where she broke the side glass of a KSRTC Superfast Premium bus. She explained that she was in a state of extreme panic and stress due to an urgent medical need to use a restroom, which led to her unpredictable behavior. The woman stated that she had already apologized for the mistake on the same day and paid ₹28,000 for the damages incurred. She also requested an end to the social media trolling and harassment, noting that the constant viral videos are severely affecting her mental health.