പ്രസവത്തെ പറ്റിയുള്ള അഖില്‍ മാരാറിന്‍റെ വിവാദപ്രസ്താവനയില്‍ രൂക്ഷപ്രതികരണവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. അഖില്‍ മാരാര്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കരുതെന്നാണ് തന്‍റെ ആഗ്രഹമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. സ്വന്തം വീട്ടിലുള്ള സ്ത്രീകളെ ബഹുമാനിക്കാത്ത അഖില്‍ ജയിച്ചാല്‍ ഒരു ആവശ്യവുമായി മണ്ഡലത്തിലെ സ്ത്രീകള്‍ എങ്ങിനെ സമീപിക്കുമെന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു.
‘അഖിൽ മാരാരുടെ പ്രസ്താവനയ്‌ക്കെതിരെ ആൺപെൺ വ്യത്യാസമില്ലാതെ ഭയങ്കരമായി ആക്രമണം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. സത്യത്തിൽ എനിക്ക് ഭയങ്കര സന്തോഷം തോന്നി. വളരെ സ്ത്രീവിരുദ്ധമായ, മാനുഷിക വിരുദ്ധമായ പ്രസ്താവനയാണ് അഖിൽ മാരാർ നടത്തിയത്. എത്ര ലാഘവത്തോടെയാണ് അഖിൽ മാരാർ അത് പറഞ്ഞത്. അതിനെ ആൺപെൺ വ്യത്യാസമില്ലാതെ എല്ലാവരും വളരെ രൂക്ഷമായി പ്രതികരിക്കുന്നത് കണ്ടപ്പോൾ നമ്മുടെ സമൂഹത്തിൽ ഉണ്ടായ ഈ മാറ്റം കണ്ട വലിയ അസന്തോഷം തോന്നി.
ബിഗ്‌ബോസിൽ ഒക്കെ വരുന്നതിനു മുന്നേ തന്നെ ചാനൽ ചർച്ചകളിലൊക്ക ഒന്നിച്ചിരുന്ന് എനിക്ക് അഖിൽ മാരാരെ പരിചയമുണ്ട്. ബിഗ് ബോസ് എന്ന ഷോയിൽ നിന്ന് അതിന്‍റെ വിജയിയായി പുറത്തുവന്നതിന് ശേഷം ഈ ഇന്ത്യാ മഹാരാജ്യത്തെ പരമോന്നത ബഹുമതിയാണ് പുള്ളിക്ക് കിട്ടിയിരിക്കുന്നത് അതുകൊണ്ട് തന്നെ എന്തും പറയാം എന്നൊരു വിചാരമുണ്ട്. ആധികാരികമെന്ന് തോന്നുന്ന വിധത്തിൽ എന്തും അങ്ങ് പടച്ചുവിടാം. മാനുഷിക വിരുദ്ധമായ, ജെൻഡർ വിരുദ്ധമായ, സ്ത്രീ വിരുദ്ധമായ കാര്യങ്ങളൊക്കെ പറയുന്നത് കേൾക്കാം. ഇതൊക്കെ കേൾക്കുമ്പോൾ ഇതിനൊന്നും അങ്ങനെ പ്രതികരിക്കേണ്ട ആവശ്യമില്ല എന്ന് ഞാനും വിചാരിച്ചു.
പക്ഷേ ഇപ്പോൾ അദ്ദേഹം പറഞ്ഞ ഒരു പ്രസ്താവന, അതായത് ‘പ്രസവം എന്നത് സ്ത്രീകൾ ആസ്വദിച്ച് ചെയ്യുന്ന കാര്യമായിരുന്നു, ആ ആസ്വാദനം ഇന്ന് ഇല്ലാതെയാക്കിയത് ആശുപത്രികളാണ്’ എന്നത് കേട്ട് പ്രതികരിക്കാതിരിക്കാൻ കഴിയില്ല. ആരാടോ തന്നോട് പറഞ്ഞത്, സ്ത്രീകൾക്ക് പ്രസവം എൻജോയ്മെന്റ് ആയിരുന്നു എന്ന്. സ്ത്രീകളുടെ ആ സമയത്തെ മാനസികാവസ്ഥ എന്താണെന്ന് താൻ അറിഞ്ഞിട്ടുണ്ടോ? താൻ അതേക്കുറിച്ച് ആരോടെങ്കിലും ചർച്ച ചെയ്തിട്ടുണ്ടോ? അമ്മ, ഭാര്യ, സഹോദരി, അങ്ങനെ വീട്ടിൽ സ്ത്രീകൾ ഉണ്ടാകില്ലേ, അവരോടൊക്കെ ചോദിച്ചിട്ടുണ്ടോ ? പ്രസവസമയത്ത് ഒരു സ്ത്രീക്ക് ശാരീരികമായും മാനസികമായും ഉണ്ടാകുന്ന മാറ്റം എന്താണ്, ആ സ്ത്രീ എങ്ങനെയാണ് അത് നേരിടുന്നത് എന്ന് ചോദിച്ചിട്ടുണ്ടോ ? എന്തൊരു ക്രൂരമായ മാനുഷിക വിരുദ്ധമായ പ്രസ്താവനയാണ് താങ്കൾ ഈ പറഞ്ഞത്.
മറ്റൊരു ഇന്റർവ്യൂവിൽ താങ്കൾ പറയുന്നത് കേട്ടു, താങ്കൾ താങ്കളുടെ ഭാര്യയെ അടിക്കും പിന്നെ സ്നേഹത്തോടെ പെരുമാറും എന്നൊക്കെ, അതൊക്കെ താങ്കളുടെ ഇഷ്ടം, അത് ഭാര്യയ്ക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് ഒന്നും പറയാനില്ല. മറ്റൊരു ഇന്‍റര്‍വ്യൂവില്‍ പറയുന്നത് കേട്ട് അവർക്ക് വിവരമില്ല എന്ന് അതിലും നമുക്ക് പ്രശ്‌നമില്ല, ആ സ്ത്രീക്ക് കുഴപ്പമില്ലാത്ത കാലത്തോളം നമുക്ക് പ്രശ്നമില്ല നമ്മളെ അപമാനിക്കുന്നെങ്കിൽ മാത്രമേ നമുക്ക് പ്രശ്നമുള്ളൂ, പക്ഷേ പ്രസവം എന്നത് സ്ത്രീകൾ ആസ്വദിച്ച് ചെയ്യുന്ന പ്രക്രിയയാണ് എന്ന പ്രസ്താവന സമൂഹത്തിലെ സ്ത്രീകളെ ഒന്നടങ്കം അപമാനിക്കുന്ന പ്രസ്താവനയാണ്.
പ്രത്യേകിച്ചും അഖിൽ മാരാർ ഇപ്പോൾ സ്ഥാനാർത്ഥിയായി മത്സരിച്ചു കഴിഞ്ഞു, താങ്കൾ വിജയിക്കല്ലേ എന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. കാരണം താങ്കൾ എങ്ങാനും ജയിച്ചാൽ സ്ത്രീകൾക്ക് താങ്കളെക്കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ല. കാരണം സ്വന്തം വീട്ടിലുള്ള സ്ത്രീകളോട് പോലും താങ്കളുടെ ആറ്റിറ്റ്യൂഡ് താങ്കൾ അഭിമുഖങ്ങളിൽ പറഞ്ഞു. അങ്ങനെയുള്ള താങ്കൾക്ക് പുറത്തുള്ള സ്ത്രീകളെ ബഹുമാനിക്കാനോ അവരുടെ അവകാശങ്ങളെന്താണെന്ന് മനസ്സിലാക്കാനോ കഴിയില്ല. അങ്ങിനെയുള്ള താങ്കൾ ഒരു ജനപ്രതിനിധിയായാൽ സ്ത്രീകൾക്ക് എങ്ങനെയാണ് താങ്കളുടെ അടുത്തുവന്ന് അവരുടെ ആവശ്യം ഉന്നയിക്കാൻ സാധിക്കുക. താങ്കൾക്ക് സ്ത്രീകളോട് പരമ പുച്ഛം ആണല്ലോ, അങ്ങനെയാണ് എല്ലാ പ്രസ്താവനയിലും കാണുന്നത്. ആദ്യം വീട്ടിലുള്ള സ്ത്രീകളെ ബഹുമാനിക്കണം എന്നാലേ നമുക്ക് പുറത്തുള്ളവരോട് ബഹുമാനം തോന്നൂ. അതുകൊണ്ട് താങ്കൾ ജനപ്രതിനിധി ആകാതിരിക്കണമേ എന്ന് ഞാൻ ആഗ്രഹിക്കുന്നു.
ബിഗ് ബോസ് ഷോ എന്നതിന്‍റെ ജേതാവായി എന്നത് അത്ര വലിയ ക്രെഡിറ്റ് ഒന്നുമല്ല. ഒരു റിയാലിറ്റി ഷോക്ക് പോയി, ഞാനും പോയിട്ടുണ്ട്, അതിൽ നിങ്ങൾ ജയിച്ചു, അത് അവിടെ കഴിഞ്ഞു, എന്ന് കരുതി ഈ ഇന്ത്യാ മഹാരാജ്യത്ത് സമൂഹത്തിനെ ബാധിക്കുന്ന എല്ലാ വിഷയത്തിലും ആധികാരികമായി അഭിപ്രായം പറയാൻ താങ്കൾക്ക് യാതൊരു അധികാരവും ഇല്ല. ദയവുചെയ്ത് സ്ത്രീകളുടെ മാനസികാവസ്ഥ മനസിലാക്കാതെ ഇത്തരം പൊട്ട അഭിപ്രായങ്ങൾ, ബുദ്ധിശൂന്യമായ അഭിപ്രായങ്ങൾ പറയാതിരിക്കാൻ ശ്രമിക്കണം എന്നൊരു അപേക്ഷയുണ്ട്,' ഭാഗ്യലക്ഷ്മി പറഞ്ഞു.