നാളെ ഒരു തെരഞ്ഞെടുപ്പ് ദിനം മാത്രമല്ലെന്നും ഒരു തീർപ്പിന്റെ അവസാന പൂർത്തീകരണമാണെന്നും കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. നാളത്തെ തിരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവിയെ നിർണയിക്കുന്ന നിർണായക നിമിഷംമാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
'പത്ത് വർഷം നീണ്ടു നിന്ന പിണറായി വിജയന്റെ അഹങ്കാരഭരണമാണിത്. ജനങ്ങളുടെ വിശ്വാസം തകർന്നുപോയ വർഷങ്ങൾ. വാഗ്ദാനങ്ങൾ വഞ്ചനയായി മാറിയ കാലം. ശബരിമല വിശ്വാസങ്ങളെ വേദനിപ്പിച്ച നിസ്സംഗത. പിൻവാതിൽ നിയമനങ്ങൾ കൊണ്ട് യുവജനങ്ങളുടെ ഭാവി കവർന്ന ക്രൂരത. സ്വജനപക്ഷവാദം കൊണ്ട് അർഹരായവരെ തള്ളിക്കളഞ്ഞ അനീതികൾ.
ജീവനക്കാരുടെയും പെൻഷൻക്കാരുടെയും ജീവിതത്തിൽ വലിയ ആശങ്കകളും അനിശ്ചിതത്വങ്ങളും നിറച്ച കാലം. ഇത് ഒരു സർക്കാർ അല്ല,
ജനങ്ങളുടെ സ്വപ്നങ്ങൾ ചവിട്ടിമെതിച്ച പിണറായി വിജയന്റെ ഒരു ഫാസിസ്റ്റ് സംവിധാനമാണ്!.
ഓരോ അമ്മയുടെ കണ്ണീരും, ഓരോ യുവാവിന്റെ നിരാശയും, ഓരോ പാവപ്പെട്ടവന്റെ നിലവിളിയും നാളെ ഇടതുപക്ഷത്തിനെതിരെയുള്ള ഒരു വോട്ടായി മാറണം. പിണറായി ഭരണത്തെ തൂത്തെറിയുക. അത് ഒരു രാഷ്ട്രീയ തീരുമാനം മാത്രമല്ല, കേരളത്തെ രക്ഷിക്കാനുള്ള ചരിത്ര ദൗത്യമാണ്.
ജനങ്ങളുടെ ശബ്ദമായ യുഡിഎഫ് സാരഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കൂ. നമ്മുടെ ഭാവി നമുക്ക് തന്നെ തിരികെ പിടിക്കാം. എല്ലാ യുഡിഎഫ് സ്ഥാനാർത്ഥികൾക്കും ഹൃദയം നിറഞ്ഞ വിജയാശംസകൾ. നാളെ നമ്മൾ അടയാളപ്പെടുത്തുന്നത് ഒരു വോട്ട് മാത്രമല്ല, കേരളത്തിന്റെ നല്ല ഭാവിക്ക് വേണ്ടി നാം ഇടുന്ന ഒരു കയ്യൊപ്പായിരിക്കണം.– അദ്ദേഹം വ്യക്തമാക്കി.