വനിതാ ഡോക്ടര്‍ ഇനി മുതല്‍ കലക്ടറാണ്. തൃശൂര്‍ ചേറ്റുപുഴ സ്വദേശിനിയായ ഡോക്ടര്‍ വി.സി.ശ്രീലക്ഷ്മിയ്ക്ക് സിവില്‍ സര്‍വീസില്‍ നൂറ്റിമുപ്പത്തിമൂന്നാം റാങ്ക്. അച്ഛന്‍റെ ഐ.എ.എസ്. സ്വപ്നം യാഥാര്‍ഥ്യമായപ്പോള്‍ അച്ഛന്‍ ജീവിച്ചിരിപ്പില്ലെന്ന ദുഃഖമാണ് നേട്ടത്തിനിടയിലും ശ്രീലക്ഷ്മിയുടെ സങ്കടം.
ഡോക്ടര്‍ വി.സി.ശ്രീലക്ഷ്മി ഇനി അറിയപ്പെടുന്നത് ഐ.എ.എസുകാരിയായിട്ടാണ്. തൃശൂര്‍ മെഡിക്കല്‍ കോളജിലായിരുന്നു എം.ബി.ബി.എസ്. പൊതുമരാമത്തു വകുപ്പിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായിരുന്ന ചന്ദ്രന് മകള്‍ കലക്ടറാകണമെന്നായിരുന്നു ആഗ്രഹം. ചന്ദ്രന്‍റെ ഭാര്യ സുരജയ്ക്കാകട്ടെ മകള്‍ ഡോക്ടറായി കാണണമെന്നും. അമ്മയുടെ ആഗ്രഹം ആദ്യം സാധിച്ചു. പിന്നെ, അച്ഛന്‍റെ സ്വപ്നം യാഥാര്‍ഥ്യമാക്കാനായിരുന്നു ശ്രീലക്ഷ്മിയുടെ ശ്രമം. ഡോക്ടറായി ജോലി ചെയ്യുന്നതിനിടെ ഓണ്‍ലൈനായി സിവില്‍സര്‍വീസ് പരീക്ഷയ്ക്കു പഠിച്ചു. രണ്ടാമത്തെ ഊഴത്തില്‍ വിജയിച്ചു. നൂറ്റിമുപ്പത്തിമൂന്നാം റാങ്ക്. ഐ.എ.എസ്. കിട്ടുമെന്ന് ഉറപ്പാണ്. ഏതു കേഡറാണെന്ന് പിന്നീടറിയാം.
സ്മാര്‍ട് ഫോണ്‍ ഉപേക്ഷിക്കാതെ ചുറ്റുപാടുകളില്‍ നടക്കുന്നത് സൂക്ഷ്മമായി നിരീക്ഷിച്ചായിരുന്നു പഠനം. ചേറ്റുപുഴ ഗ്രാമത്തിലേയ്ക്കു സിവില്‍സര്‍വീസ് നേട്ടം എത്തിയതിന്‍റെ ആഹ്ളാദത്തിലാണ് നാട്ടുകാര്‍. ശ്രീലക്ഷ്മിയുടെ ജ്യേഷ്ഠന്‍ എം.ഇ.എസ്. കോളജിലെ പ്രഫസറാണ്. ചേച്ചി നീതു എറണാകുളത്ത് പോസ്മാറ്ററും.