അടിമുടി ഒരു സിനിമാകഥ പോലെയാണ് സഫാനയുടെയും കൂട്ടുകാരുടെയും പ്ലാനും പദ്ധതിയും. കൊച്ചിയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കാൻ ആദ്യ ശ്രമം, നടക്കില്ലെന്ന് മനസിലായപ്പോള്‍ മര്‍ദനം. യുവാവിനെ ചാറ്റിലൂടെ റൂമിലെത്തിച്ചതാകട്ടെ സഫാനയുടെ കാമുകനും. പണി പാളി പിടിക്കപ്പെട്ടപ്പോളാകട്ടെ യാതൊരു കൂസലും ഇല്ലാതെ ചിരിയോടെ ക്യാമറയ്ക്ക് മുന്നില്‍.
ഫുഡ് ഡെലിവറി ജോലിക്കാരനായ 30 കാരൻ ഏതാനും മാസം മുമ്പാണ് കൊച്ചിയിലെത്തിയത്. ഇൻസ്റ്റഗ്രാമിൽ സജീവമായ ഇയാൾ സഫാനയുമായി സൗഹൃദത്തിലായി. പ്രണയം നടിച്ച സഫാന, യുവാവിനെ ഹണിട്രാപ്പ് ലക്ഷ്യത്തോടെ ലോഡ്ജിലേക്ക് ക്ഷണിച്ചു. ആദ്യം യുവാവ് തയ്യാറായില്ലെങ്കിലും ഒടുവിൽ സഫാനയുടെ നിർബന്ധത്തിന് വഴങ്ങി കഴിഞ്ഞ ദിവസം ലോഡ്ജിലേയ്ക്ക് ചെന്നു. ഇനിയാണ് കഥയിലെ ട്വിസ്റ്റ്.
ഞായറാഴ്ച വൈപ്പിനിൽ വച്ച് കാണാമെന്ന് അമൽദേവ് സഫാനയോട് പറഞ്ഞിരുന്നു. എന്നാൽ ഹോട്ടൽ റൂമിലേക്ക് വരാൻ സഫാന ആവശ്യപ്പെട്ടു. അമൽദേവ് റൂമിലെത്തിയതിന് പിന്നാലെ സഫാനയുടെ സുഹൃത്തുക്കളായ അമൽ വേണുഗോപാൽ, രാഹുൽ, ആനന്ദ്, സഞ്ജു എന്നിവരും റൂമിലേക്ക് എത്തി.
സഫാനയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഇവർ അമൽദേവിനെ നിർബന്ധിച്ചു. വിസമ്മതിച്ചതോടെ അമൽദേവിനെ ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കി മർദ്ദിക്കുകയും നഗ്ന ചിത്രങ്ങൾ എടുക്കുകയും ചെയ്തു. യുവാവിൽ നിന്ന് പണം തട്ടിയെടുക്കാനുള്ള ആസൂത്രിത ശ്രമമായിരുന്നു പ്രതികൾ നടത്തിയത്. മുഖ്യപ്രതിയായ സഫാനയുടെ സുഹൃത്തായ അമൽ വേണുഗോപാലാണ്. ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി അമൽദേവുമായി കൂടുതൽ സമയവും ചാറ്റ് ചെയ്തിരുന്നത്.