ചൂരയാണ് ഇപ്പോള്‍ താരം. ചൂര എ ക്ലാസ് മീനാണോ അല്ലെയോ എന്നതും ചര്‍ച്ചാവിഷയം. എന്നാല്‍ തിരുവനന്തപുരത്തുകാര്‍ക്ക് ചൂരയുടെ ക്ലാസില്‍ ഒരുസംശയവുമില്ല. കാണാം. സിനിമ തുടങ്ങും മുമ്പ് എഴുതിക്കാണിക്കുന്നതുപോലെ ഡിസ്ക്ലെയ്മര്‍ അഥവാ നിരാകരണത്തോടെ തുടങ്ങട്ടെ. ഈ വാര്‍ത്തയ്ക്ക് സി.പി.ഐയുടെ മുതിര്‍ന്ന നേതാവ് സി.ദിവാകരന്‍ അടുത്തകാലത്ത് പറഞ്ഞ മീനിന്‍റെ ക്ലാസ് അഥവാ വര്‍ഗവുമായി ഒരുബന്ധവുമില്ല. ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ചൂരയുമായി എന്തെങ്കിലും സാമ്യമുണ്ടെങ്കില്‍ അത് തികച്ചും യാദൃശ്ഛികം മാത്രം. ഇനി കാണാം.
വിലയുടെ കാര്യത്തില്‍ ചൂരയുടെ ക്ലാസ് അത്രമോശമല്ല. എ ക്ലാസ് എന്ന് മുന്‍ഭക്ഷ്യമന്ത്രിപറയുന്ന നെയ്യ് മീനിനെക്കാള്‍ ഏതാനും നൂറുരൂപയുടെ കുറവ് മാത്രം. ഇനി പോകുന്നത് ,എല്ലാ ക്ലാസിലുമുള്ള മീനുകള്‍ വന്നചേരുന്ന ഗ്രൂമിങ് സെന്‍ററിലാണ്. ഇവിടെ മീനുകള്‍ വര്‍ഗരഹിത സമൂഹമാകുന്നു. എല്ലാ വര്‍ഗത്തിനും മസാലക്കൂട്ടില്‍ സ്ഥിതിസമത്വം. അത് കാണുന്നവരുടെ വിശപ്പിന്‍റെ ക്ലാസ് കൂട്ടൂമെന്ന മാത്രം. തിരുവനന്തപുരത്തുകാര്‍ക്ക് ചൂര കാണുന്നതുതന്നെ ആനന്ദമാണ്. ആനത്തലയോളം തന്നാലും ചിലപ്പോള്‍ തിന്നെന്നിരിക്കും.
ഓസ്കര്‍ ജേതാവ് റസൂല്‍പൂക്കുട്ടി ഈ രുചിയുടെ ആരാധകരനാണ് പണ്ടേ. ഓര്‍മപുതുക്കാന്‍ അദ്ദേഹം കൈതമുക്കിലെ ഈ ഭക്ഷണശാലയില്‍ വന്നിട്ടുണ്ട്. പണ്ടൊരു തിരഞ്ഞെടപ്പുകാലത്താണ് തിരുത എ ക്ലാസ് ചര്‍ച്ചാവിഷയമായത്. ചരിത്രം ആവര്‍ത്തിക്കുമെന്ന് പറയാറുണ്ട്. ഇപ്പോള്‍ തിരുതയ്ക്കുപകരം ചൂരയായെന്ന് മാത്രം.