ടിക്കറ്റില്ലാതെ റെയിൽവേ സ്റ്റേഷനിലെ സൗകര്യങ്ങൾ ഉപയോഗിച്ചതിന് കേസെടുത്ത അറുപത്തിനാലുകാരിക്ക് അവസാനം നീതി. വർഷങ്ങളുടെ നിയമ പോരാട്ടത്തിനൊടുവിലാ ണ് ഇരിങ്ങാലക്കുട സ്വദേശിനിയായ ചന്ദ്രമതിയെ തൃശ്ശൂർ ചീഫ് മജിസ്ട്രേറ്റ് കോടതി വെറുതെവിട്ടത്. വർഷങ്ങൾക്കു മുൻപ് നടന്ന ആ കഥയിലേക്ക്. ക്ലോക്കിലെ സെക്കൻഡ് സൂചിയുടെ വേഗത്തിൽ നീതിയും സത്യവും ചലിച്ചുകൊണ്ടിരുന്നു. അതു ദിവസങ്ങൾ കടന്ന് വർഷങ്ങളായി പക്ഷേ ചന്ദ്രമതി കാത്തിരുന്നു. അവസാനം ആ ദിവസമെത്തി.. തൃശൂർ ചീഫ് മജിസ്ട്രേറ്റ് കോടതി ഈ 64കാരിയെ വെറുതെ വിട്ടു.
2012ൽ കോഴിക്കോട്ടേക്ക് പോകാനായി തൃശൂർ റെയിൽവേ സ്റ്റേഷനിൽ ചന്ദ്രമതിയെത്തി. പുലർച്ചയാണ് ട്രെയിൻ ഉള്ളത്. അതുകൊണ്ട് രാത്രി 12ന് ശേഷമേ ടിക്കറ്റും ലഭിക്കുകയുള്ളൂ. സ്റ്റേഷൻ മാസ്റ്ററുടെ അനുവാദത്തോടെ ചന്ദ്രമതി സ്ത്രീകളുടെ വിശ്രമമുറിയിൽ വിശ്രമിക്കുകയായിരുന്നു. എന്നാൽ ടിക്കറ്റ് എടുക്കാതെ ഇവിടെ ഇരിക്കാൻ ആവില്ലെന്ന് കെയർ ടേക്കർ പറഞ്ഞു. തുടർന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ലാത്തി ഉപയോഗിച്ച് ഉപദ്രവിച്ചു. ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു. റെയിൽവേ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ക്രൈം റജിസ്റ്റർ ചെയ്തെങ്കിലും ആർപിഎഫ് ഹൈക്കോടതിയിൽ പോയി അത് റദ്ദാക്കി.
എന്നാൽ ചന്ദ്രമതിക്കെതിരെയുള്ള കേസ് അവിടെത്തന്നെ കിടന്നു. അങ്ങനെ കേസും പൊല്ലാപ്പുമായി ചന്ദ്രമതി കോടതി കയറിയിറങ്ങി. എന്നാൽ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് നീതി അവരെ തേടിയെത്തി. ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ അഡ്വ എഡ്വിന ബെന്നിയാണ് ചന്ദ്രമതിക്കു വേണ്ടി വാദം നടത്തിയത്.