വയനാടിന്റെ പച്ചപ്പിൽ ഒളിഞ്ഞുകിടന്ന ഒരു കൊച്ചു ഗ്രാമമുണ്ട്. 'ബാലൻ' എന്ന ഒറ്റ സിനിമയിലൂടെ ആ ഗ്രാമം ഇന്ന് മലയാളികളുടെ മനസ്സിലേക്ക് നടന്നു കയറിയിരിക്കുകയാണ്. പ്രകൃതി സൗന്ദര്യം നിറഞ്ഞൊഴുകുന്ന ചേകാടിയിലെ കുണ്ടുവാടി ഗ്രാമം.
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പച്ചപ്പിന്റെ മടിത്തട്ടിൽ, കാത്തിരിപ്പിന്റെ കാവ്യം പോലെ ഒരു കൊച്ചു ഗ്രാമം. ഗോത്രജനത തിങ്ങിപ്പാർക്കുന്ന, പുറംലോകം അധികമറിയാതിരുന്ന ഈ നാടിനെ ക്യാമറക്കണ്ണുകളിലൂടെ ലോകത്തിന് പരിചയപ്പെടുത്തിയത് 'ബാലൻ' എന്ന സിനിമയാണ്. കാടിന്റെ വന്യതയിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന വഴികളും, ആകാശം മുട്ടുന്ന കൂറ്റൻ മരങ്ങളും, കിളികളുടെ കളകൂജനങ്ങളും. ബിഗ് സ്ക്രീനിൽ ആ ദൃശ്യചാരുത കണ്ടവരൊക്കെയും ഈ സൗന്ദര്യ കാഴ്ച എവിടെയാണെന്ന് ഒന്നോർത്തു പോകും.
സിനിമ പറഞ്ഞതുപോലെ, ഈ ഗ്രാമത്തിനും പറയാനുള്ളത് ഒരു കാത്തിരിപ്പിന്റെ കഥയാണ്. വരുംകാലത്തേക്കുള്ള വലിയ പ്രതീക്ഷകളുടെ ഒരു സമൂഹത്തിന്റെയാകെ ഉന്നമനത്തിനായുള്ള ദീർഘമായ കാത്തിരിപ്പ്. സിനിമയ്ക്കായി നിർമ്മിച്ച ഈ ബസ് കാത്തിരിപ്പ് കേന്ദ്രം, ഇന്നീ നാട്ടുകാർക്കൊരു താങ്ങാണ്, തണലാണ്. ഒരു നാടിന്റെ വികസനത്തിലേക്കുള്ള കാത്തിരിപ്പിന്റെ സ്മാരകം കൂടിയാണത്. ഈ നാലു തൂണുകൾക്കിടയിൽ, ഒരു സിനിമയും ഈ നാടും ഒന്നിക്കുകയാണ്. കേവലമൊരു സിനിമാ സെറ്റിൽ നിന്നും ഈ ഗ്രാമത്തിന്റെയാകെ പ്രതീക്ഷകളുടെ കാത്തിരിപ്പ് കേന്ദ്രമായി ഈ ഇടം മാറിക്കഴിഞ്ഞു.