നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ മഞ്ജുവാര്യരെ അഭിനന്ദിച്ചും മാസമുറയെയും സ്ത്രീകളുടെ മാനസിക പ്രശ്നങ്ങളെ അവഹേളിച്ചും പങ്കുവെച്ച പോസ്റ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. വലിയ വിമര്‍ശനങ്ങളാണ് ജയചന്ദ്രനെതിരെ ഉയരുന്നത്. സ്ത്രീകളുടെ മാനസികാവസ്ഥയെക്കുറിച്ചോ ശാരീരികാവസ്ഥയെക്കുറിച്ചോ വ്യക്തമായ അറിവില്ലെങ്കില്‍ ഇത്തരം തെറ്റായ പോസ്റ്റുകള്‍ എഴുതരുതെന്നാണ് പലരും എഴുതുന്നത്. എന്നാല്‍ ജയചന്ദ്രന്‍റെ പോസ്റ്റിന് കമന്‍റ് ചെയ്ത യുവതിക്ക് അദ്ദേഹത്തിന്‍റെ ഭാര്യ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചക്ക് വഴിവെക്കുന്നത്.
'എന്തിനാണ് വെറുതെ ഓരോന്ന് പറഞ്ഞ് പ്രാക്ക് വാങ്ങി കാന്‍സര്‍ വന്ന് ചാവാന്‍ നില്‍ക്കുന്നത്' എന്നാണ് ശബ്ദ സന്ദേശത്തിലൂടെ ജയചന്ദ്രന്‍റെ ഭാര്യ ബസന്തി ചോദിക്കുന്നത്. സരിത സരിന്‍ എന്ന യുവതിക്കണ് ബസന്തിയുടെ സന്ദേശമെത്തിയത്. തനിക്ക് മാത്രമല്ല ജയചന്ദ്രന്‍റെ പോസ്റ്റിനെതിരെ കമന്‍റ് ഇട്ട പലര്‍ക്കും കാന്‍സര്‍ വരുമെന്ന് സന്ദേശം അയച്ചിട്ടുണ്ടെന്നും യുവതി പറയുന്നു. ഓഡിയോ സന്ദേശം അടങ്ങുന്ന ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സരിത ഇക്കാര്യം വ്യക്തമാക്കിയത്
'മാസത്തിലെ പതിനഞ്ച് ദിവസം മാസമുറ ആകാത്തതിന്റെ കുറ്റവും, ബാക്കി പതിനഞ്ച് ദിവസം അത് കഴിഞ്ഞതിന്റെ കുറ്റവും ഇടയ്ക്കെങ്ങാനും ഒരു ദിവസം കിട്ടിയാൽ അതിൽ പിസിഓഡിയെയും കൂട്ടുപിടിച്ച് മടിച്ചിരിക്കുന്ന സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെങ്കിൽ.. ജീവിക്കാൻ സാഹസം വേണ്ടി വരുന്നതിനാൽ, യോജിച്ച് പോകാൻ പറ്റാത്ത ബന്ധത്തിൽ കടിച്ച് തൂങ്ങി ഭാർത്താവ് കൊണ്ടു വരുന്ന ഭക്ഷണവും കഴിച്ച് അയാളെ സംശയരോഗിയാക്കി; മറ്റുള്ളവരുടെ ഭാര്യമാർക്ക് ആശ്വാസത്തിന്റെ മൊത്തവ്യാപാരവുമായി ദൂരങ്ങളിൽ കാത്തിരിക്കുന്ന കരിങ്കോഴികളുമായി സമാധാനക്കരാറുണ്ടാക്കുന്ന സ്ത്രീകൾ നമുക്കിടയിൽ ഉണ്ടെങ്കിൽ.. (ഉണ്ടോയെന്നറിയില്ല) 'ഉണ്ടെങ്കിൽ' അത്തരക്കാർക്ക് അപവാദമാണ് മഞ്ജുവാര്യർ' എന്നായിരുന്നു കൂട്ടിക്കല്‍ ജയചന്ദ്രന്‍റെ പോസ്റ്റ്. ഇതിന് 'സാരമില്ല വീട്ടിലെ പ്രശ്നങ്ങൾ പെട്ടന്ന് തീരട്ടെ' എന്നായിരുന്നു സരിതയുടെ കമന്‍റ്.
ഇതോടെയാണ് ഇന്‍ബോക്സില്‍ ജയചന്ദ്രന്‍റെ ഭാര്യ മറുപടി നല്‍കിയത്. 'ഞങ്ങളുടെ വീട്ടിലെ പ്രശ്നങ്ങള്‍ ഞങ്ങള്‍ തീര്‍ത്തോളാം മോളേ, ഞാന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍റെ ഭാര്യയാണ്. നീയൊക്കെ നിന്‍റെ വീട്ടിലെ കാര്യം നോക്ക്. ഒരാള്‍ ഒരു പോസ്റ്റ് ഇട്ട് കഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുക. അത് മനസിലായിട്ടില്ലെങ്കില്‍ മിണ്ടാതെ ഇരിക്കുക. എന്തിനാ വെറുതെ ഓരോന്ന് പറഞ്ഞ് പ്രാക്ക് വാങ്ങി ക്യാന്‍സര്‍ വന്ന് ചാവാന്‍ നിക്കുന്നത്. എന്‍റെ ഭര്‍ത്താവിന്‍റെ കാര്യം ഞാന്‍ നോക്കിക്കോളാം നീ നിന്‍റെ വീട്ടിലെ കാര്യം നോക്ക്' എന്നാണ് ബസന്തി പറയുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: 'ഒരു സ്ത്രീയെ അഭിനന്ദിക്കുന്നുവെന്നേ വ്യാജനെ സ്ത്രീ വിരുദ്ധത എഴുതി വയ്ക്കുക. അത്തരം സ്ത്രീകൾ സമൂഹത്തിൽ ഉണ്ടോന്ന് ഉറപ്പില്ല എന്നാലും പറയുന്നുവെന്നാണ് പോസ്റ്റ്, സമൂഹത്തിൽ ഉണ്ടോന്ന് ഉറപ്പില്ലാത്ത കാര്യം എഴുതി വയ്ക്കണേൽ മിസ്റ്റർ കൂജ യ്ക്ക് അത് സ്വന്തമായി ഉണ്ടായ അനുഭവം ആണോന്ന് സംശയം തോന്നിയത് ഒരു തെറ്റാണോ???
ഇങ്ങനെ ആശയങ്ങളോട് പൊരുത്തക്കേട് പറയുന്നവർക്ക് വരുന്നവരെ പ്രാകി കാൻസർ വരുത്തുന്ന ദിവ്യ ശക്തിയുള്ള കൂജയുടെ ഭാര്യയോടാണ്, നിങ്ങൾക് അയാൾ എഴുതി വച്ചിരിക്കുന്നതിലെ തെറ്റ് എന്താണെന്ന് മനസ്സിലാക്കാൻ പറ്റാത്ത അജ്ഞത മനസിലാക്കാം കാരണം സ്വന്തം ഭർത്താവ് എന്ത് പറഞ്ഞാലും അതിലെ തെറ്റും ശരിയും പറയാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്ക് ഉണ്ടോന്ന് അറിയില്ല. പക്ഷെ ഒരു സമൂഹത്തെ ബാധിക്കുന്ന കാര്യം പറയുമ്പോൾ തിരുത്തുക എന്നൊരു ധാർമികത ഉള്ളത് കൊണ്ട് പറയുന്നു ആരെങ്കിലും പ്രാകുമ്പോഴോ, ആരുടെയെങ്കിലും പ്രാക്ക് കിട്ടിയാലോ വരുന്ന രോഗം അല്ല "ക്യാൻസർ " സ്ത്രീവിരുദ്ധത പറഞ്ഞതും പോരാഞ്ഞിട്ട് ക്യാൻസർ രോഗം ബാധിക്കുന്നത് ശാപം കിട്ടിയത് കൊണ്ടാണെന്നുള്ള സ്റ്റേറ്റ്മെന്റ് കൂടി'.
Nb:- എനിക്ക് മാത്രം അല്ല അവിടെ എതിർപ്പ് പ്രകടിപ്പിച്ച എല്ലാർക്കും കാൻസർ വരുമെന്ന് ഇൻബോക്സിൽ കൂജ അറിയിച്ചിട്ടുണ്ട്