തിരഞ്ഞെടുപ്പുൽസവത്തിന്റെ സെമി ഫൈനലാണ് കഴിഞ്ഞതെന്നും, പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കൈകൾ ശക്തമാവുകയാണെന്നും മുരളി തുമ്മാരുകുടി. യുഡിഎഫിന് വമ്പൻ കുതിപ്പുണ്ടാക്കാനായ തിരഞ്ഞെടുപ്പാണിത്. തിരുവനന്തപുരത്ത് ബിജെപിക്ക് അഭിമാന ജയമാണ് ലഭിച്ചതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. എല്ലാ വിജയികൾക്കും ആശംസകൾ നേരുന്നു. ഇനി മെയ് മാസത്തിലേക്ക് അധികം ദൂരമില്ല. അസംബ്ലി തിരഞ്ഞെടുപ്പ് മത്സരം കസറുമെന്നും കട്ടവെയിറ്റിങ്ങാണെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലെ തുടര്‍ തോല്‍വികളില്‍ തകര്‍ന്നടിഞ്ഞ യു.ഡി.എഫിന്റെ ശക്തമായ തിരിച്ചുവരവാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ടത്. 2026ലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട തിരഞ്ഞെടുപ്പ് യു.ഡി.എഫിന് ഒരു അഗ്നി പരീക്ഷണം തന്നെയായിരുന്നു. ഭരണവിരുദ്ധവികാരം ഉണ്ടെന്ന് പ്രതിപക്ഷത്തിന് ഇനി ധൈര്യമായി കുറ്റപ്പെടുത്താം.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നല്‍കിയ അനിതര സാധാരണമായ ഊര്‍ജം തന്നെയാണ് വി.ഡി.സതീശന്റെ വാക്കുകളിലും കണ്ടത്. 2010ല്‍ പോലും നേടാത്ത വിജയത്തിലേക്കാണ് യുഡിഎഫ് എത്തിയത്. സര്‍ക്കാരിനെതിരായ വിധിയെഴുത്ത് എന്നതിനൊപ്പം ടീം യുഡിഎഫിന്റെ വിജയം എന്നുകൂടി വി.ഡി. സതീശന്‍ പറഞ്ഞുവയ്ക്കുന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ തിരിച്ചടിയാണുണ്ടായത് . ഉറച്ച കോട്ടകള്‍ പലതും കൈവിട്ടു. അഞ്ചുകോര്‍പ്പറേഷനുകളില്‍ ഭരണം കയ്യാളിയിരുന്ന എല്‍ഡിഎഫിന് ഇക്കുറി നിലനിര്‍ത്താനായത് കോഴിക്കോട് മാത്രമാണ് . ഗ്രാമ, ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകള്‍ വന്‍തോതില്‍ കൈവിട്ടു.