pulser-reels

TOPICS COVERED

ചുണ്ടില്‍ എരിയുന്ന സിഗരറ്റ്, കോട്ട്, കറുത്ത കൂളിങ് ഗ്ലാസ്. തകര്‍പ്പന്‍ മ്യൂസിക്കിന്‍റെ പശ്ചാത്തലത്തില്‍ ക്ലോസപ്പും വൈഡും മിഡും ഒക്കെയായി മാറിമാറി വരുന്ന ഫ്രെയിമുകള്‍. പാഞ്ഞുവരുന്ന കാറില്‍ നിന്ന് സിനിമനായകനെ വെല്ലും മാസ് എന്‍ട്രി. ഷാരുഖ് ഖാന്‍റെ പുതിയ സിനിമയുടെ ട്രെയിലറിനെക്കുറിച്ചല്ല പറയുന്നത്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ റീല്‍ വീഡിയോകളെക്കുറിച്ചാണ്. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ് ഈ വിഡിയോകള്‍.

പാര്‍ക്കര്‍ ഫൊട്ടോഗ്രഫി എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് പള്‍സര്‍ സുനിയുടെ മാസ് പരിവേഷ റീലുകള്‍ വന്നത്. എല്ലാ വിഡിയോകളിലും ഇയാള്‍ സ്ലോമോഷനില്‍ നടക്കുന്നതും സിഗരറ്റ് വലിക്കുന്നതും കാണാം. അതേസമയം ഇന്ന ശിക്ഷയിന്മേല്‍ വാദം കേട്ടപ്പോള്‍ ‘വീട്ടിൽ അമ്മ മാത്രമേയുള്ളൂ. അമ്മയെ സംരക്ഷിക്കുന്നത് താനാണ്, ശിക്ഷയിൽ ഇളവു വേണം’ എന്നാണ് പൾസർ സുനി കോടതിയില്‍ ആവശ്യപ്പെട്ടത്.

നടിയെ ആക്രമിച്ച കേസിൽ ശിക്ഷയിലുള്ള വാദത്തിനിടെ ചില പ്രതികൾ പൊട്ടിക്കരഞ്ഞു. രണ്ടാം പ്രതി മാര്‍ട്ടിനും ആറാം പ്രതി പ്രദീപുമാണ് കോടതിയിൽ കണ്ണീരൊഴുക്കിയത്. ഭാര്യയും കുട്ടികളുമുള്ള കാര്യമാണ് ഇവർ ചൂണ്ടിക്കാട്ടിയത്. നിരപരാധികളാണെന്നും ശിക്ഷയിൽ ഇളവു വേണമെന്നും രണ്ട് പ്രതികള്‍ ആവശ്യപ്പെട്ടു. ശിക്ഷിച്ചാല്‍ കണ്ണൂർ ജയിലിലേക്ക് അയയ്ക്കണമെന്ന് നാലാം പ്രതി വിജീഷ് പറഞ്ഞു.

ENGLISH SUMMARY:

Pulsar Suni is trending on social media due to his reel videos. These videos have sparked controversy amid the ongoing actress assault case proceedings.