അമ്മ മരിച്ച് ഏഴാമത്തെ ദിവസം ഫെയ്സ് ബുക്കിൽ കുറിപ്പിട്ട ശേഷം മകൻ ജീവനൊടുക്കി. പയ്യോളിയിലാണ് സംഭവം. തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപം താമസിക്കുന്ന തിക്കോടി പെരുമാൾപുരം കളത്തിൽ വീട്ടിൽ സുരേഷാണ് (55) സോഷ്യൽ മീഡിയയിലൂടെ എല്ലാവരെയും അറിയിച്ച ശേഷം ട്രെയിനിന് മുമ്പിൽ ചാടി ജീവനൊടുക്കിയത്.
അമ്മ നാരായണി (78) ആറ് ദിവസം മുമ്പാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ഹരീഷ് സ്മാരക റോഡിന് സമീപമായിരുന്നു സംഭവം. 'അമ്മയുടെ കൂടെ ഞാനും പോവാ' എന്ന് ഫേസ് ബുക്ക് കുറിപ്പിട്ട് ഒരു മണിക്കൂർ തികയും മുമ്പേയാണ് സുരേഷ് കോഴിക്കോട് ഭാഗത്തേക്ക് പോയ ട്രെയിനിന് മുന്നിലേക്ക് എടുത്തു ചാടിയത്. പരേതരായ നാരായണൻ - നാരായണി ദമ്പതികളുടെ മകനാണ് മരിച്ച സുരേഷ്. മടപ്പള്ളി ഗവ. കോളേജിലെ പ്രൊഫസർ ദിനേശനാണ് സുരേഷിന്റെ സഹോദരൻ.