ബാങ്ക് വായ്പാ തിരിച്ചടവിന് നോട്ടിസ് വന്നതിന് പിന്നാലെ വയനാട് നെന്മേനിയില്‍ ഗോത്ര വിഭാഗത്തില്‍പെട്ട വയോധികന്‍ തൂങ്ങി മരിച്ചു. അമ്പുകുത്തി കൈപ്പഞ്ചേരി ഉന്നതിയിലെ ശങ്കരന്‍കുട്ടിയാണ് മരിച്ചത്. 20 വർഷം മുൻപ് എടുത്ത വായ്പാ ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം പറയുന്നു.
ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് കോടതിയില്‍ നിന്ന് രണ്ട് ദിവസം മുൻപാണ് ശങ്കരൻകുട്ടിക്ക് നോട്ടിസ് ലഭിച്ചത്. ഇതിന്റെ മനോവിഷമം പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാർ പറയുന്നു. തിങ്കളാഴ്ച വൈകിട്ടാണ് ശങ്കരന്‍കുട്ടിയെ വീടിനോടു ചേര്‍ന്നുള്ള കാപ്പിത്തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
20 വര്‍ഷം മുമ്പ് ശങ്കരന്‍കുട്ടി ബത്തേരി ഗ്രാമീണ്‍ ബാങ്കില്‍ നിന്ന് 25,000 രൂപ ലോണെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനാല്‍ നിലവില്‍ പലിശയുള്‍പ്പടെ 2.19 ലക്ഷം രൂപ ബാധ്യതയായി. തിരിച്ചടവ് മുടങ്ങിയതോടെ ആണ് ബാങ്ക് കോടതിയെ സമീപിച്ചത്. കോടതി നേരിട്ട് ഹാജരാവാൻ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് നാടുവിട്ടു പോവുകുമെന്ന് പിതാവ് പറഞ്ഞിരുന്നതായി മകന്‍ ബാബു പറയുന്നു.അമ്പലവയല്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.