ആറന്മുള വള്ളസദ്യയിൽ പങ്കെടുക്കാനെത്തിയ ദമ്പതികൾ പമ്പാനദിയിൽ ഒഴുക്കിൽ പെട്ടു, ഭാര്യയെ രക്ഷപ്പെടുത്തിയെങ്കിലും ഭർത്താവ് മുങ്ങിമരിച്ചു. കായംകുളം കൃഷ്ണപുരം ചേരാവള്ളി കണ്ണങ്കര വീട്ടിൽ ബി. വിഷ്ണു ആണ് മുങ്ങി മരിച്ചത്. മാലക്കര പള്ളിയോടത്തിന് ഇന്നലെ നടത്തിയ വള്ളസദ്യ വഴിപാടിൽ പങ്കെടുക്കാനെത്തിയ കായംകുളം സ്വദേശികളായ ദമ്പതികളും ബന്ധുക്കളും സദ്യയിൽ പങ്കെടുത്ത ശേഷം പള്ളിയോടക്കടവിൽ കുളിക്കാൻ ഇറങ്ങിയതിനിടയിലാണ് അപകടമുണ്ടായത്.
ഒപ്പമുണ്ടായിരുന്ന 13 വയസ്സുള്ള കുട്ടി ഒഴുക്കിൽ പെട്ടതോടെ വിഷ്ണുവിന്റെ ഭാര്യ രേഖ രക്ഷിക്കാൻ ശ്രമിക്കുകയും ഒഴുക്കിൽ പെടുകയുമായിരുന്നു. പിന്നാലെ ഇരുവരെയും രക്ഷപ്പെടുത്താൻ ഇറങ്ങിയ വിഷ്ണുവും ഒഴുക്കിൽ പെട്ടു. 20 മീറ്ററോളം വെള്ളത്തിലൂടെ ഒഴുകിയ രേഖയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തിയെങ്കിലും വിഷ്ണു മുങ്ങിത്താഴുകയായിരുന്നു. പത്തനംതിട്ട ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിനൊടുവിൽ വൈകിട്ട് ആറരയോടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.