തെരുവിനെ വിസ്മയിപ്പിച്ച സർക്കസ് കലാകാരനും ഭാര്യയും ഇന്ന് അന്തിയുറങ്ങുന്നത് തെരുവിൽ. തൃശ്ശൂർ സ്വദേശിയായ രാജുവും ഭാര്യ ശാന്തയുമാണ് കാസർകോട് ചേർക്കള മേൽപാലത്തിന് താഴെ അഭയം പ്രാപിച്ചത്. വാടക കൊടുക്കാൻ പണമില്ലാത്ത വന്നതോടെയാണ് തെരുവിലേക്കിറങ്ങിയത്.
ബസ് മുടിയിൽ കെട്ടി വലിച്ചും, നെഞ്ചിലൂടെ കാർ കയറ്റിയിറക്കിയും തെരുവുകളെ വിസ്മയിപ്പിച്ച രാജുവും ഭാര്യയും വർഷങ്ങൾക്കിപ്പുറം വീണ്ടും തെരുവിലേക്ക് ഇറങ്ങി. ജീവിത സായാഹ്നത്തിൽ തലചായ്ക്കാൻ ഒരു ഇടമാണ് ഇന്ന് ലക്ഷ്യം. ചെക്കള മേൽ പാലത്തിന് താഴെ റോഡ് പണിക്ക് കൊണ്ടുവന്ന തകര ഷീറ്റാണ് ഈ വയോധികരുടെ മെത്ത. നാട്ടുകാരുടെ സഹായത്താൽ ഭക്ഷണം. തൃശ്ശൂർ സ്വദേശിയായ രാജു പിതാവിൽ നിന്നാണ് അഭ്യാസങ്ങൾ പഠിച്ചത്. ആറാം വയസ് മുതൽ പരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങി, വിവാഹശേഷം ഭാര്യക്കൊപ്പമായി സഞ്ചാരം. രണ്ടു പെൺമക്കളെ വിവാഹം കഴിപ്പിച്ചു. വാടക വീട്ടിൽ നിന്ന് ഇറങ്ങിയതോടെ മക്കൾക്കും വേണ്ടാതായി.
അങ്ങനെ സംസാരിച്ചു നിൽക്കവേ സമീപവാസി നൽകിയ മണ്ണെണ്ണ സ്റ്റൗ എന്ന ആഡംബരത്തിലേക്ക് പാചകം മാറി. നാട്ടുകാർ നൽകിയ അരിയും കപ്പയും കഴിച്ചു. നാളെ എന്തെന്നറിയില്ല. വൃദ്ധസദനത്തിലേക്ക് പോകാൻ താല്പര്യം ഇല്ല. എരമം വില്ലേജിൽ സർക്കാർ നൽകിയ മൂന്നു സെൻറ് സ്ഥലം ഉണ്ട് അവിടെ ഒരു കൂരയാണ് ആഗ്രഹം. ഇവരുടെ ഈ സങ്കട സർക്കസ് അവസാനിക്കാൻ സുമനസ്സുകൾ ഇടപെടട്ടെ.