നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയം അന്തരിച്ച വി.വി.പ്രകാശിന് സമര്‍പ്പിച്ച് കുടുംബം. ‘അച്ഛാ നമ്മള്‍ ജയിച്ചൂട്ടോ’ എന്ന് പ്രകാശിന്റെ മകള്‍ നന്ദന ഫെയ്സ്ബുക്കില്‍ കുറിച്ചു. അന്നും ഇന്നും എന്നും പാര്‍ട്ടിക്കൊപ്പമെന്നും മകളുടെ പോസ്റ്റില്‍ പറയുന്നു. ആര്യാടന്‍ ഷൗക്കത്ത് വി.വി.പ്രകാശിന്റെ വീട്ടില്‍ വോട്ടുതേടാതിരുന്നത് എല്‍.ഡി.എഫ് പ്രചാരണവിഷയമാക്കിയിരുന്നു.
Also Read: ഇത് യുഡിഎഫാണ്, ഐക്യത്തിന്‍റെ ജയം; ക്രെഡിറ്റ് വേണ്ടെന്ന് സതീശന്‍
നിലമ്പൂര്‍ പോരില്‍ യു.ഡി.എഫ് ഉജജ്വല വിജയം നേടിയതിനു പിന്നാലെയായിരുന്നു മകളുടെ കുറിപ്പ്. വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ അവസാനം വരെ ലീഡ് തുടര്‍ന്ന്11,077 ന്‍റെ ഭൂരിപക്ഷത്തിലാണ് ഷൗക്കത്തിന്‍റെ ആധികാരിക വിജയം. പാര്‍ട്ടി ചിഹ്നത്തില്‍ എം.സ്വരാജിലൂടെ മുന്നേറാമെന്ന എല്‍.ഡി.എഫിന്‍റെ പ്രതീക്ഷ അമ്പേ പാളി. നിലമ്പൂര്‍ നഗരസഭ അടക്കം ശക്തികേന്ദ്രങ്ങളിലും എം.സ്വരാജ് പിന്നാക്കം പോയി. യൂദാസെന്നും വഞ്ചകനെന്നും ആക്ഷേപം കേട്ട പി.വി.അന്‍വര്‍ ഒറ്റയ്ക്ക് ഇരുപതിനായിരത്തിനടുത്ത് വോട്ടുപിടിച്ച് വീറുകാട്ടി. നിലമ്പൂരിലെ ഫലം സംസ്ഥാന സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരത്തിന്‍റെ ശക്തമായ സൂചനയായി. 2026 പൊതുതിരഞ്ഞെടുപ്പിന്‍റെ തന്ത്രങ്ങള്‍ മെനയാന്‍ ഇരുപക്ഷത്തിനും ഇത് സുപ്രധാന പാഠമാണ്.
യുഡിഎഫ് ഒറ്റക്കെട്ടായി നേടിയ വിജയമാണിതെന്ന് നിയുക്ത എം എൽ എ ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. മുസ്‌ലിം ലീഗ് നേതാക്കളും പ്രവർത്തകരും അഹോരാത്രം പ്രയത്നിച്ചു. എല്ലാ പഞ്ചായത്തിലും ലീഡ് നേടാനായി. മണ്ഡലം തിരിച്ചു പിടിച്ചത്തിൽ സന്തോഷമെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു