സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ ജൂത ഉല്‍സവമായ ഹനൂക്ക ആഘോഷത്തിനിടെയുണ്ടായ വെടിവയ്പില്‍ 11 മരണം. നിരവധി പേര്‍ക്ക് പരുക്കറ്റു. ഭീകരാക്രമണമെന്ന് ഓസ്ട്രേലിയൻ അധികൃതർ പ്രഖ്യാപിച്ചു. ഉല്‍സവം തുടങ്ങുന്നതിനായി ആയരിക്കണക്കിനുപേരാണ് ബീച്ചില്‍ ഒത്തുചേര്‍ന്നിരുന്നത്. ഇവര്‍ക്കിടയിലേക്ക് രണ്ട് പേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികളിൽ ഒരാളെ പൊലീസ് വെടിവച്ചുകൊന്നു. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ആക്രമണത്തെ അപലപിച്ചു. ഓസ്ട്രേലിയൻ ജനതയോട് ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
തോക്കുധാരികള്‍ ഒന്നിലേറെ തോക്കുകള്‍ ഉപയോഗിച്ച് ഒരേസമയം വെടിയുതിര്‍ക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അക്രമികളിൽ ഒരാളെ പൊലീസ് വെടിവച്ചുകൊന്നു. രണ്ടാമനെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ അക്രമിയുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. കുറഞ്ഞത് 29 പേർക്ക് പരുക്കേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് സിഡ്നി ഉൾപ്പെടുന്ന ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തെ പൊലീസ് കമ്മിഷണർ മാൽ ലാൻയൻ പറഞ്ഞു.
ലക്ഷ്യമിട്ട പരിപാടിയുടെയും ഉപയോഗിച്ച ആയുധങ്ങളുടെയും സ്വഭാവം കണക്കിലെടുത്താണ് ഇതിനെ ഭീകരാക്രമണമായി പ്രഖ്യാപിച്ചതെന്ന് ലാൻയൻ വ്യക്തമാക്കി.അക്രമികളിൽ ഒരാളുടെ കാറിൽനിന്ന് കണ്ടെത്തിയ സ്ഫോടകവസ്തു ഉൾപ്പെടെ, സംശയാസ്പദമായ നിരവധി വസ്തുക്കൾ പ്രദേശത്തുനിന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇവ വിദഗ്ധ സംഘം പരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ആക്രമണത്തെ അപലപിച്ചു