ഒരു ചിക്കന്‍ മന്തിക്ക് വേണ്ടി സ്വന്തം ജീവന്‍ പോലും പണയം വച്ച് പുഴയില്‍ ചാടി വിദ്യാര്‍ഥിയാണ് ഇപ്പോള്‍ സൈബറിടത്തെ താരം. യുവാക്കളുടെ സമയോചിതമായ ഇടപെടലുകൊണ്ട് വിദ്യാർഥിക്ക് ജീവന്‍ തിരിച്ചു കിട്ടി. കോഴിക്കോട് ചേന്ദമംഗല്ലൂർ പുൽപ്പറമ്പ് ഗ്രൗണ്ടിലാണ് സംഭവം. ശക്തമായ മഴയെ തുടർന്ന് പുഴകൾ കരകവിഞ്ഞൊഴുകി പുൽപ്പറമ്പിലെ ഗ്രൗണ്ട് വെള്ളത്തിൽ മുങ്ങിയിരുന്നു. ഇവിടെയാണ് മന്തിക്ക് വേണ്ടി ബെറ്റ് വെച്ച് വിദ്യാര്‍ഥി പുഴയിൽ ചാടിയത്. പകുതി എത്തിയപ്പോൾ മസിൽ കോച്ചിപിടിച്ചു മുങ്ങി താഴ്‌ന്ന വിദ്യാർഥിക്ക് രക്ഷകരായത് അടുത്തുള്ള സ്വർണ്ണ കടയിലെ ജീവനക്കാരാണ്.
വെള്ളത്തിലേക്ക് ചാടി പകുതി ദൂരം നീന്തിയപ്പോൾ മസിൽ കോച്ചി പിടിച്ച് നീന്താൻ കഴിയാത്ത അവസ്ഥയിലായി. വെള്ളത്തിലേക്ക് താഴ്ന്ന് തുടങ്ങിയ വിദ്യാർഥിക്ക് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ സ്വാലിഹും റാഷിദും ആണ് രക്ഷയ്ക്കെത്തിയത്. സ്വാലിഹ് വിദ്യാർഥിയെ ഗോൾ പോസ്റ്റിന് അടുത്തെത്തിച്ചു. റാഷിദ് ട്യൂബുമായി എത്തി വിദ്യാർഥിയെ കരയ്ക്കെത്തിച്ചു.