റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉടമ ആന്റോ അഗസ്റ്റിൻ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരനാണെന്നും ചാനലിന്റെ മറവിൽ മലയാളികളെ മുഴുവൻ വിഡ്ഢികളാക്കുകയാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
എസ്.എൻ.ഡി.പി യോഗം മുഖമാസികയായ 'യോഗനാദ'ത്തിലെ ലേഖനത്തിലാണ് ആന്റോ അഗസ്റ്റിനെതിരെയും എൽ.ഡി.എഫ് സർക്കാരിനെതിരെയും വെള്ളാപ്പള്ളി രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്. അബ്കാരി കേസിൽ ആന്റോ അഗസ്റ്റിനെതിരെ ശക്തമായ നിയമനടപടിയെടുത്ത യു.ഡി.എഫ് സർക്കാരിനെയും പൊലീസിനെയും അദ്ദേഹം ലേഖനത്തിലൂടെ അഭിനന്ദിക്കുകയും ചെയ്തു.
തട്ടിപ്പുകാരും പലിശരാജാക്കന്മാരും ക്രിമിനലുകളും മാധ്യമങ്ങൾ തുടങ്ങി മാന്യന്മാരാകാൻ ശ്രമിച്ചതിന്റെ പരിണതഫലമാണ് നിലവിൽ കേരളം കാണുന്നതെന്ന് വെള്ളാപ്പള്ളി കുറിച്ചു. മാധ്യമ മുതലാളിമാരായാൽ അതിന്റെ തണലിൽ എന്തും ചെയ്യാമെന്നും, ആരെ വേണമെങ്കിലും ബ്ലാക്ക് മെയിൽ ചെയ്യാനാകുമെന്നും ഇത്തരക്കാർ കരുതുന്നു.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ പേരിൽ മലയാളികളെ കബളിപ്പിച്ച് നടത്തുന്ന അധമ മാധ്യമപ്രവർത്തനത്തിനുള്ള താക്കീതാണ് ആന്റോ അഗസ്റ്റിന്റെ അറസ്റ്റ്. ലയണൽ മെസ്സിയുടെ പേരിൽ നടത്തിയ തട്ടിപ്പുകൾക്ക് ഇടത് സർക്കാർ കൂട്ടുനിന്നുവെന്നും അദ്ദേഹം ലേഖനത്തിൽ ആരോപിക്കുന്നു. കഴിഞ്ഞദിവസം തന്റെ പിറന്നാൾ ദിനത്തിലും ആന്റോ അഗസ്റ്റിനും ചാനൽ മാനേജ്‌മെന്റിനുമെതിരെ വെള്ളാപ്പള്ളി പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് മുഖമാസികയിലെ ലേഖനത്തിലൂടെയുള്ള കടന്നാക്രമണം.