പുതിയ ആളുകളെ കൊണ്ടുവരാനായാണ് താൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവായതെന്ന് തോമസ് ഐസക്ക്. കേന്ദ്ര കമ്മറ്റിയംഗം എന്ന നിലയിൽ തുടർന്നും സെക്രട്ടേറിയറ്റിൽ പങ്കെടുക്കും. പി.ജയരാജൻ ഉൾപ്പടെയുള്ളവർക്ക് സംസ്ഥാനത്തുള്ള സ്വീകാര്യത പരിഗണിച്ചാണ് സെക്രട്ടേറിയറ്റിലേക്ക് കൊണ്ടുവന്നത്. വിശാല സംസ്ഥാന സമിതിയിലെ തീരുമാനങ്ങൾക്ക് പിന്നിൽ പി.ബി ഇടപെടലുണ്ടായിരുന്നെന്നും തോമസ് ഐസക്ക് മനോരമ ന്യൂസിനോട് പറഞ്ഞു. Also Read: കെ.കെ.രാഗേഷും വി.ജോയിയും തെറിക്കും! നാല് ജില്ലാ സെക്രട്ടറിമാര്‍ക്ക് സ്ഥാനചലനം?
അതേസമയം, സംസ്ഥാനതലത്തിന് പിന്നാലെ ജില്ലാ തലത്തിലും അഴിച്ചുപണിക്ക് സിപിഎം. കണ്ണൂരിലടക്കം നാല് ജില്ലാ സെക്രട്ടറിമാരെ മാറ്റുന്നത് നേതൃത്വത്തിന്‍റെ ആലോചനയില്‍. ജില്ലാ സെക്രട്ടറിയേറ്റുകളിലും ജില്ലാ കമ്മിറ്റികളിലും യുവാക്കളെ ഉള്‍പ്പെടുത്തിയുള്ള പുനഃസംഘടനയാണ് നേതൃത്വം ആലോചിക്കുന്നത്.
സംസ്ഥാന പാര്‍ട്ടിയില്‍ ചികില്‍സ നടത്താനെത്തിയ ജനറല്‍ സെക്രട്ടറി സംസ്ഥാന നേതൃത്വത്തില്‍ നടത്തിയ ഉടച്ചുവാര്‍ക്കല്‍ ഇവിടെകൊണ്ട് അവസാനിക്കില്ല. പാര്‍ട്ടിയില്‍ സംഘടന പ്രശ്നങ്ങളുള്ള ജില്ലകളില്‍ അഴിച്ചുപണി വരുമെന്നാണ് സൂചന. കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാകേഷ്, തിരുവനന്തപുരം ജില്ല സെക്രട്ടറി വി.ജോയ്, കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവന്‍ എന്നിവര്‍ക്ക് മാറ്റം വരാനാണ് സാധ്യത. പി.ജയരാജന്‍റെ വരവ് കെ കെ രാകേഷിന് ഭീഷണിയാണ്. എം.എല്‍എയായ തിരുവന്തപുരം ജില്ലാ സെക്രട്ടറിക്ക് പകരം പകരം ആളെ കണ്ടെത്തും. ആരോഗ്യപ്രശ്നങ്ങളാണ് കൊല്ലത്ത് സെക്രട്ടറി പദവിയിലെ അഴിച്ചുപണിക്ക് സാധ്യത നല്‍കുന്നത്.
പാര്‍ട്ടിയില്‍ ജി സുധാകരന്‍റെ ഉള്‍പ്പടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്ത ആലപ്പുഴ ജില്ല സെക്രട്ടറിക്കും സ്ഥാനചലന ഭീഷണിയുണ്ട്. ജില്ലാ തലങ്ങളില്‍ വിശാലമായ കമ്മിറ്റികള്‍ വിളിക്കുന്നതോടെ ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റിയിലുമുള്‍പ്പെട വലിയ മാറ്റങ്ങള്‍ വരും. 14 ജില്ലകളിലും യുവാക്കള്‍ കമ്മിറ്റികളിലേക്ക് കൂടുതല്‍ വരണമെന്നാണ് പാര്‍ട്ടി തീരുമാനം. വര്‍ഗബഹുജന സംഘടകളിലും നേതൃത്വത്തില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. വിശാല സംസ്ഥാന സമിതിയില്‍ നടത്തിയത് മൈനര്‍ സര്‍ജറിയാണെന്നും മേജര്‍ സര്‍ജറി പാര്‍ട്ടിയില്‍ വരാനിരിക്കുന്നേ ഒള്ളുവെന്നും കേന്ദ്രനേതൃത്വം സൂചിപ്പിക്കുന്നു.
സിപിഎം നേതൃത്വത്തില്‍ സമ്മേളനങ്ങളില്‍ മാത്രമേ അഴിച്ചുപണി നടക്കൂ എന്ന പൊതു രീതിയാണ് പിബി ഇടപെട്ട് തിരുത്തിയത്. 2028 മാര്‍ച്ചില്‍ നടത്തുന്ന സംസ്ഥാന സമ്മേളനത്തില്‍ പുതിയ പാര്‍ട്ടി നേതൃത്വം എങ്ങനെയാവുമെന്നതിന്‍റെ സൂചനയാണ് കോഴിക്കോട് കണ്ടത്. ഇതിന്‍റെ പ്രതിഫലനം ജില്ലയില്‍ വൈകാതെ വരുന്നതോടെ ജനങ്ങള്‍ക്ക് പാര്‍ട്ടിയോട് വിശ്വാസം ഉണ്ടാകുമെന്നാണ് നേതൃത്വം കരുതുന്നത്.