രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകള്‍ക്ക് വ്യാപാരികളില്‍നിന്ന് ദശാംശം നാല് ശതമാനം ഫീസ് ഈടാക്കും. പരമാവധി 300 രൂപവരെയാണ് ഫീസ്. അടുത്തമാസം 15 മുതലാണ് നിരക്ക് ഈടാക്കുക. പ്രതിമാസം ഒരു ലക്ഷം രൂപ വരെ യു.പി.ഐ വഴി സ്വീകരിക്കുന്ന ചെറുകിട കച്ചവടക്കാര്‍ക്ക് നിരക്ക് ബാധകമല്ല, വ്യക്തിഗത ഇടപാടുകള്‍ക്കും ഫീസില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
2,000 രൂപയിലധികമുള്ള തുക യു.പി.ഐ വഴി സ്വീകരിക്കുമ്പോള്‍ വ്യാപാരിയില്‍നിന്ന് തുകയുടെ 0.4 ശതമാനമാണ് മെര്‍ച്ചന്‍റ് ഡിസ്്കൗണ്ട് റേറ്റായി ഇടാക്കുക. അതായത് ഒരിടപാടിന് കുറഞ്ഞത് എട്ടു രൂപ വ്യാപാരിയില്‍നിന്ന് ബാങ്കും യു.പി.ഐ സേവനദാതാവുംചേര്‍ന്ന് ഈടാക്കും. 75,000 രൂപയോ അതിൽ കൂടുതലോ യു.പി.ഐയില്‍ ലഭിക്കുകയാണെങ്കിലും പരമാവധി 300 രൂപയാണ് ഈടാക്കാനാവുക. Also Read: മക്കയില്‍ അപായസൈറണ്‍ മുഴങ്ങി; ഹൂതികളുടെ ആക്രമണം, ജാഗ്രതയില്‍ സൗദി
റെയിൽവേ, ഇന്ധനം, ടെലികോം സേവനങ്ങൾ, കാർഷിക ഉല്പാദനോപാധികൾ, ഇന്‍ഷുറന്‍സ് എന്നിവയടക്കം അവശ്യ മേഖലകളിലെ ഇടപാടിന് 5 രൂപ മാത്രമാണ് വ്യാപാരികളില്‍നിന്ന് ഇടാക്കുക, ഓഹരി വിപണി, മ്യൂച്വൽ ഫണ്ട് ഇടപാടുകള്‍ക്ക് നിരക്ക് 0.02 ശതമാനമായിരിക്കും. ഒക്ടോബര്‍ 15–ന് നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. ചെറിയ തുകകളുടെ പേയ്‌മെന്റുകൾക്ക് ബാങ്കുകളോ സേവന ദാതാക്കളോ ചാർജ് ഈടാക്കാൻ പാടില്ലെന്ന് മന്ത്രാലയം വിജ്ഞാപനം ഇറക്കിയിരുന്നു.
യുപിഐ വഴി പ്രതിമാസം 1 ലക്ഷം രൂപ വരെ സ്വീകരിക്കുന്ന വ്യാപാരികളില്‍നിന്ന് നിരക്ക് ഈടാക്കില്ല. അതിനാല്‍ വഴിയോരക്കച്ചവടക്കാരുൾപ്പെടെയുള്ള ചെറുകിട വ്യാപാരികൾക്ക് അധിക സാമ്പത്തിക ബാധ്യത വരില്ലെന്ന് കേന്ദ്രം അവകാശപ്പെട്ടു. വ്യക്തികൾ തമ്മിലുള്ള സാധാരണ പണമിടപാടുകൾക്ക് ഫീസ് ഈടാക്കില്ല. റൂപേ കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്കും അധിക ഫീസില്ല. ഏകദേശം 96% വ്യാപാര ഇടപാടുകളെയും എംഡിആര്‍ നിരക്കുകള്‍ ബാധിക്കില്ലെന്നും കേന്ദ്രം വിശദീകരിച്ചു. വ്യക്തിഗത, ചെറുകിട വ്യാപാര പണമിടപാടുകള്‍ സൗജന്യമായി നിലനിർത്താനും യുപിഐയുടെ ദീർഘകാല സുസ്ഥിരത ശക്തിപ്പെടുത്താനാണ് നിരക്ക് ഈടാക്കുന്നത് എന്നാണ് വാദം. അതേസമയം വ്യാപാരികള്‍ ബാധ്യത ഉപഭോക്താവിലേക്ക് കൈമാറിയില്‍ ഇടപാടുകള്‍ക്ക് ചെലവേറും.