എൽഡിഎഫ് എന്നും ശക്തമായ നിലപാട് സ്വീകരിക്കുന്ന മുന്നണിയാണെന്നും സിപിഎം വളരുകയും മുന്നേറുകയും ചെയ്യുമ്പോഴാണ് എതിർപ്പുകൾ ശക്തമാകുന്നതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എല്ലാ വഴികളിലൂടെയും കമ്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിന്റെ സമാപന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിണറായി. Also Read: സിപിഎമ്മിൽ വൻ അഴിച്ചുപണി: പി.ജയരാജനും എം.ബി.രാജേഷും ശിവന്‍കുട്ടിയും സംസ്ഥാന സെക്രട്ടേറിയേറ്റിൽ
കേന്ദ്ര സർക്കാരും ബിജെപിയും പ്രത്യയശാസ്ത്രപരമായി കമ്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുകയാണെന്ന് പിണറായി ആരോപിച്ചു. രാജ്യത്ത് വർഗീയത ശക്തിപ്പെടുത്താനും ആർഎസ്എസ് അജണ്ട നടപ്പാക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്. വഖഫ് വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് നിലപാട് ആർഎസ്എസ് അജണ്ടയ്ക്ക് കീഴടങ്ങുന്നതാണെന്നും പിണറായി പറഞ്ഞു.
വി.ഡി.സതീശൻ സർക്കാർ ആർ എസ് എസ് അജണ്ട നടപ്പിലാക്കുകയാണ്. വഖഫ് ബോർഡ്, വന്ദേമാതരം, വിസി നിയമനം, പിഎം ശ്രീ എന്നിവ ഉദാഹരണമാണ്. പിഎം ശ്രീ നടപ്പിലാക്കുക എന്നാൽ ആർ എസ് എസ് അജണ്ട സ്വീകരിക്കുക എന്നതാണെന്നും പിണറായി പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ തിരിച്ചെത്തിയിരുന്നെങ്കിൽ ഇത്തരം സാഹചര്യം ഉണ്ടാകുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയും തോൽവിയും തുറന്ന് സമ്മതിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി രംഗത്തെത്തി. കേരളത്തിൽ തീവ്ര വലതുപക്ഷ വർഗീയ-സാമുദായിക ഏകീകരണം നടന്നത് തിരഞ്ഞെടുപ്പ് തോൽവിയുടെ പ്രധാന കാരണങ്ങളിലൊന്നായിരുന്നുവെന്ന് ബേബി പറഞ്ഞു.
പാർട്ടിയുടെ ഭാഗത്തും ചെറുതും വലുതുമായ പോരായ്മകൾ ഉണ്ടായിട്ടുണ്ടെന്നും അവ തുറന്ന് പരിശോധിക്കേണ്ടതുണ്ടെന്നും എം.എ. ബേബി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പാർട്ടിയുടെ പ്രവർത്തനങ്ങളിലും സമീപനങ്ങളിലും തിരുത്തൽ ആവശ്യമാണെന്ന സൂചന നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.