എ.പി.അനില്‍കുമാര്‍
ചിറയിന്‍കീഴിലെ കയ്യാങ്കളിയില്‍ രമ്യ ഹരിദാസിന്റെ ഭാഗത്ത് നിന്നുണ്ടായത് തെറ്റായ സമീപനമാണെന്ന് മന്ത്രി എ.പി.അനില്‍കുമാര്‍. പ്രശ്നം ഉണ്ടാകുമ്പോള്‍ സംയമനം പാലിക്കേണ്ടത് നേതാക്കളാണ്. കെ.പി.സി.സി അന്വേഷണസമിതിക്ക് മുന്‍പില്‍ പോകാതെ കെ.സി. വേണുഗോപാലിനെ കണ്ട് അദ്ദേഹത്തിന്റെ പേര് അനാവശ്യമായി വലിച്ചിഴക്കരുതായിരുന്നുവെന്നും മനോരമന്യൂസ് ഡോട്ട് കോമിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അനില്‍കുമാര്‍ പറഞ്ഞു. അത്തരം കാര്യങ്ങളെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. Also Read: നേതാക്കളെ അഭിമുഖം നടത്തും, കടുകട്ടി ചോദ്യങ്ങള്‍; ലക്ഷ്യം 2029; അഴിച്ചുപണിക്ക് നേരിട്ട് രാഹുലും പ്രിയങ്കയും
അതേസമയം, മുഖ്യമന്ത്രിയുടെ ചർച്ചകളിൽ കെ.സി. വേണുഗോപാൽ അനാവശ്യമായി വേട്ടയാടപ്പെട്ടെന്നും സൈബർ ആക്രമണങ്ങൾക്ക് അദ്ദേഹം അർഹനല്ലെന്നും മന്ത്രി പറഞ്ഞു. കെ.സിക്കെതിരായ ഇത്തരം ആക്രമണങ്ങളിൽ കടുത്ത വേദനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാന്തപുരം വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തിന്, എല്ലാ കാര്യങ്ങൾക്കും രാഷ്ട്രീയ നേതൃത്വം പ്രതികരിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
നദികളിലെ മണൽവാരൽ വരുന്ന ഡിസംബറിൽ ആരംഭിക്കുമെന്ന് റവന്യൂമന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. പമ്പ ഉൾപ്പെടെയുള്ള 17 നദികളിലാണ് മണൽവാരുക. മുൻകാലങ്ങളിൽ നദികളിൽ നിന്ന് മണൽ നീക്കാത്തതാണ് പ്രളയത്തിന് കാരണമെന്ന് വ്യക്തമാക്കിയ മന്ത്രി, സർക്കാരിന്റെ ഈ തീരുമാനത്തെ പരിസ്ഥിതി പ്രവർത്തകർ അനുകൂലിക്കുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.
പുതിയ ഭൂപരിഷ്കരണ നടപടികൾ തിടുക്കത്തിൽ നടപ്പാക്കില്ലെന്നും, എതിർപ്പുകൾ പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സമഗ്രമായ ചർച്ചകളിലൂടെ മാത്രമേ ഇത് നടപ്പാക്കൂ. ഇതിനായി പ്രത്യേക സമിതിയെ ഉടൻ നിയോഗിക്കും.
'പി.എം. ശ്രീ' പദ്ധതി കോൺഗ്രസിന്റെ നയങ്ങൾക്ക് എതിരാണെന്ന് വ്യക്തമാക്കിയ മന്ത്രി, സമിതിയുടെ റിപ്പോർട്ട് വന്ന ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
മന്ത്രിയായതിന് പിന്നാലെ സണ്ണി ജോസഫ് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിക്കൊരുങ്ങിയിരുന്നതാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. പുതിയ കെ.പി.സി.സി പ്രസിഡന്റിനെ ഹൈക്കമാൻഡ് ഉടൻ തീരുമാനിക്കുമെന്നും എ.പി. അനിൽകുമാർ കൂട്ടിച്ചേർത്തു.
താൻ ഗ്രൂപ്പ് പ്രവർത്തനം നടത്തുന്നില്ലെന്ന് വ്യക്തമാക്കിയ അനിൽകുമാർ, കോൺഗ്രസിൽ ഇപ്പോൾ പഴയതുപോലെ കടുത്ത ഗ്രൂപ്പുകളില്ലെന്നും എന്നാൽ വ്യത്യസ്ത അഭിപ്രായങ്ങളുള്ള ഗ്രൂപ്പുകൾ നിലവിലുണ്ടെന്നും പറഞ്ഞു. ഉമ്മൻചാണ്ടിയും വി.ഡി. സതീശനും തമ്മിലുള്ള താരതമ്യത്തിന് സമയമായിട്ടില്ലെന്നും, ഇരുവരും തികച്ചും വ്യത്യസ്തമായ ശൈലിയുള്ളവരാണെന്നും അദ്ദേഹം വിലയിരുത്തി.