പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടില്‍ പരിശോധനക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കുറ്റപത്രം ഒരുങ്ങുന്നു. സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളായ 28 പേരെ പ്രതികളാക്കിയാണ് ആദ്യഘട്ടകുറ്റപത്രം. ആദ്യഘട്ട കുറ്റപത്രത്തില്‍ ഗൂഡാലോചനയിലേക്കുള്ള അന്വേഷണം ഉള്‍പ്പെടുത്തില്ല. സംസ്ഥാന നേതാക്കളുടെ പങ്കിനേക്കുറിച്ചുള്ള അന്വേഷണം രണ്ടാംഘട്ടത്തിലാക്കാനും അന്വേഷണസംഘം തീരുമാനിച്ചു.
പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരുടെ കാര്‍ ഇടിച്ചും എറിഞ്ഞും അടിച്ചും തകര്‍ത്ത അക്രമത്തില്‍ ആഴ്ചകള്‍ നീണ്ട ജയില്‍വാസമാണ് ജില്ലാ നേതാക്കളും പ്രവര്‍ത്തകരും അനുഭവിച്ചത്. ഒടുവില്‍ ഈ കേസിന്‍റെ ആദ്യഘട്ടം അന്വേഷണം പൂര്‍ത്തിയായി. രണ്ടാഴ്ചക്കുള്ളില്‍ കുറ്റപത്രം നല്‍കാനും പൊലീസ് തീരുമാനിച്ചു. പ്രതിപക്ഷ നേതാവായ പിണറായി വിജയന്‍റെ വീട്ടില്‍ മകള്‍ വീണയ്ക്കെതിരായ കേസിലെ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ വകവരുത്തുകയായിരുന്നു അക്രമത്തിന്‍റെ ലക്ഷ്യമെന്നാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്നത്.
രാവിലെ പത്ത് മണിയോടെ ഒത്തുചേര്‍ന്ന പ്രതിഷേധക്കാര്‍ വൈകിട്ട് മൂന്ന് മണിയോടെയാണ് അക്രമം നടത്തിയത്. അതുകൊണ്ട് തന്നെ ആലോചിച്ച് ഉറപ്പിച്ചുള്ള സംഘടിത അക്രമമെന്നും പൊലീസ് പറയുന്നു. എന്നാല്‍ ഗൂഡാലോചനയേക്കുറിച്ചോ എം.വി.ഗോവിന്ദനും വി.ശിവന്‍കുട്ടിയും ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളുടെ ഇടപെടലിനേക്കുറിച്ചോ ഈ കുറ്റപത്രത്തില്‍ പറയുന്നില്ല. ഗൂഢാലോചനയേക്കുറിച്ചും കൂടുതല്‍ പ്രതികളുടെ പങ്കിനേക്കുറിച്ചും രണ്ടാം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തും. നിലവില്‍ ഇതുവരെ അറസ്റ്റിലായ 28 പ്രതികളുടെ പങ്ക് ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം. കേസെടുത്ത് 90 ദിവസം കഴിഞ്ഞതിനാല്‍ ഇനിയും വൈകാതിരിക്കാനാണ് ഘട്ടംഘട്ടമായി കുറ്റപത്രം നല്‍കാന്‍ കന്‍റോണ്‍മെന്‍റ് എസിപി ജയചന്ദ്രന്‍റെ നേതൃത്വത്തിലെ സംഘം തീരുമാനിച്ചത്.