തൃക്കാക്കര മോര്‍ഫിങ് കേസില്‍ പിടിയിലായ സനീഷ്, മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ഉപയോഗിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് പൊലീസ്. ഒന്നാംപ്രതിയായ ശ്രീഹരി ഗ്രൂപ്പില്‍ പങ്കുവച്ച ചിത്രങ്ങള്‍ സനീഷ് കൈമാറി. 250 രൂപ ഈടാക്കിയാണ് ഗ്രൂപ്പിലേക്ക് അംഗങ്ങളെ ചേര്‍ത്തതെന്നും സനീഷും ശ്രീഹരിയും തമ്മില്‍ നേരിട്ട് പരിചയമില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി. ടെലിഗ്രാം വഴിയായതിനാല്‍ പിടിയിലാകില്ലെന്ന വിശ്വാസത്തിലാണ് ചിത്രങ്ങള്‍ സംഘം കൈമാറിയത്.
18നും 21നും ഇടയില്‍ പ്രായമുള്ളവരാണ് ഗ്രൂപ്പില്‍ അംഗങ്ങളായി ഉണ്ടായിരുന്നതെന്നും പൊലീസ് പറയുന്നു. 1500 ലേറെ അംഗങ്ങളാണ് ഈ ഗ്രൂപ്പിലുണ്ടായിരുന്നത്. ചിത്രങ്ങള്‍ ആവശ്യമുള്ളവരെ മല്ലു പ്രീമിയം ഗ്രൂപ്പിലേക്ക് സനീഷ് ചേര്‍ത്തുവെന്നും ഇതിനായാണ് 250 രൂപ വീതം ഈടാക്കിയതെന്നുമാണ് കണ്ടെത്തല്‍.
അഞ്ചുപേരടങ്ങുന്ന രഹസ്യ ഗ്രൂപ്പുകള്‍ വഴിയായിരുന്നു മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിച്ചത്. തൃക്കാക്കര ഭാരത് മാത കോളജിലെ പൂര്‍വ വിദ്യാര്‍ഥികള്‍ക്കടക്കം കേസില്‍ പങ്കുണ്ടെന്ന സംശയം നേരത്തെ പൊലീസ് പ്രകടിപ്പിച്ചിരുന്നു. ശ്രീഹരിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് ദൃശ്യങ്ങൾ ടെലിഗ്രാം വഴി കൈമാറിയതിന്‍റെ വിവരങ്ങള്‍ ലഭിച്ചത്. കേസെടുത്തതിന് പിന്നാലെ ശ്രീഹരിയെ കോളജില്‍ നിന്ന് പുറത്താക്കിയിരുന്നു.