കോൺഗ്രസ് വക്താവ് വസന്ത് തെങ്ങുംപള്ളിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ട് സസ്പെൻഡ് ചെയ്തു. സംഘടിതമായ മാസ് റിപ്പോർട്ടിങ്ങിനെത്തുടർന്നാണ് ഏകദേശം ഇരുപതിനായിരത്തോളം ഫോളോവേഴ്‌സുള്ള സ്ഥിരം അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതെന്ന് അദ്ദേഹം അറിയിച്ചു.
മാധ്യമങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും സോഷ്യൽ മീഡിയ പോസ്റ്റുകൾ വ്യാപകമായി നീക്കം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് വസന്ത് തെങ്ങുംപള്ളിയുടെ അക്കൗണ്ടിനെതിരെയും നടപടിയുണ്ടായിരിക്കുന്നത്.
വിമർശനങ്ങളെ നേരിടാൻ കഴിയാത്തവർ റിപ്പോർട്ടുകളെയും സൈബർ ആക്രമണങ്ങളെയും ആയുധമാക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. അക്കൗണ്ടിന്റെ റീച്ച് കുറയ്ക്കാനും പേജ് ഇല്ലാതാക്കാനും കഴിഞ്ഞേക്കാം, എന്നാൽ രാഷ്ട്രീയ നിലപാടുകളെയും ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന ശബ്ദത്തെയും ഇല്ലാതാക്കാൻ കഴിയില്ലെന്ന് വസന്ത് പ്രതികരിച്ചു.
സസ്പെൻഡ് ചെയ്ത അക്കൗണ്ട് വീണ്ടെടുക്കുന്നതിനായുള്ള നിയമപരമായ നടപടികൾ ലീഗൽ ടീം ആരംഭിച്ചിട്ടുണ്ടെന്നും അത് തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അക്കൗണ്ട് തിരികെ ലഭിക്കുന്നതുവരെ പുതിയ പേജിലൂടെ ജനപക്ഷത്തുനിന്നുള്ള പ്രതികരണങ്ങൾ തുടരുമെന്നും വസന്ത് തെങ്ങുംപള്ളി പറഞ്ഞു.