'കള്ളൻ വിജയൻ' വിവാദത്തിൽ ദേശാഭിമാനി വാരാന്തപ്പതിപ്പ് മുൻ ചുമതലക്കാരൻ കെ.ആർ. അജയനെതിരെ നടപടി കടുപ്പിച്ച് മാനേജ്മെന്റ്. ദേശാഭിമാനിയിൽ നിന്ന് ഒന്നുകിൽ രാജിവെക്കുക അല്ലെങ്കിൽ ശമ്പളമില്ലാത്ത ദീർഘകാല അവധിയിൽ പ്രവേശിക്കുക എന്നീ നിർദേശങ്ങളാണ് ചീഫ് എഡിറ്റർ വാക്കാൽ നൽകിയിരിക്കുന്നത്. അടുത്ത ഫെബ്രുവരിയിൽ വിരമിക്കാനിരിക്കെയാണ് മാനേജ്മെന്റിന്റെ ഈ പുതിയ നീക്കം.
'കള്ളൻ വിജയൻ' എന്ന നാടകപ്രവർത്തകനെക്കുറിച്ചുള്ള ലേഖനം വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിക്കണമെന്ന് വാശിപിടിച്ചതാണ് വിവാദങ്ങൾക്ക് കാരണം. ‘വി.എസ്’ അനുസ്മരണ പതിപ്പിന്റെ പിന്‍ പേജിൽ ഈ ലേഖനം ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് അജയനെ നേരത്തെ വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്ന് നീക്കം ചെയ്തിരുന്നു.
പകരം മറ്റൊരാൾക്ക് ചുമതല നൽകിയതുമുതൽ അജയൻ ഓഫീസിൽ നിന്ന് വിട്ടുനിൽക്കുകയാണ്. അദ്ദേഹത്തിന്റെ ഓഫീസ് മുറിയും പൂട്ടിയിട്ടിരിക്കുകയാണ്. ഇതുവരെ ഔദ്യോഗികമായി യാതൊരുവിധ നടപടിയും അറിയിച്ചിരുന്നില്ലെങ്കിലും, നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് കർശന നിർദേശം എത്തിയിരിക്കുന്നത്.