കളമശ്ശേരിയിൽ നിയന്ത്രണം വിട്ട ലോറി ഇലക്ട്രിക് പോസ്റ്റിലും സ്കൂട്ടറുകളിലും ഇടിച്ചു. കർണാടക റജിസ്ട്രേഷനുള്ള ലോറിയാണ് അപകടമുണ്ടാക്കിയത്. ഡ്രൈവർ മദ്യപിച്ചിരുന്നതായും വാഹനം അമിതവേഗതയിലായിരുന്നുവെന്നും നാട്ടുകാർ ആരോപിച്ചു. സൗത്ത് കളമശ്ശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ കമ്പനിയിൽ ലോഡ് ഇറക്കിയ ശേഷം മടങ്ങുന്നതിനിടെ ഇന്നലെ രാത്രി ഏഴരയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
അപകടത്തിന് പിന്നാലെ ലോറി തടയാൻ ശ്രമിച്ച നാട്ടുകാരെ വെട്ടിച്ച് നോർത്ത് കളമശ്ശേരി പിയൂസ് ദേവാലയത്തിന്റെ കവാടത്തോട് ചേർന്ന് ഡ്രൈവർ വാഹനം നിർത്തിയിടുകയായിരുന്നു. തുടർന്ന് ഡോർ ലോക്ക് ചെയ്ത് ഡ്രൈവർ ക്യാബിനിൽ നിന്ന് പുറത്തിറങ്ങാൻ തയ്യാറായില്ല.
സംഭവസ്ഥലത്ത് പൊലീസ് എത്തിയിട്ടും ഡ്രൈവർ വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല. തുടർന്ന് വാഹന വർക്ക് ഷോപ്പിൽ നിന്ന് മെക്കാനിക്കിനെ വരുത്തി ഏറെ പണിപ്പെട്ടാണ് ക്യാബിന്റെ പൂട്ട് തകർത്ത് ഡ്രൈവറെ പുറത്തിറക്കിയത്.