വീട്ടിൽ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് മക്കളെ അപായപ്പെടുത്താൻ ശ്രമിച്ചയാളെ പൊലീസ് സാഹസികമായി കീഴടക്കി. കമ്പനിമുക്കിലെ ഇംഗ്ലീഷ് പ്ലാന്റേഷൻ ഉന്നതിയിലെ താമസക്കാരനായ വിപിൻ ലാലിനെയാണ് പൊലീസ് പിടികൂടിയത്.
ഭാര്യയെ വീട്ടിൽനിന്ന് ഇറക്കിവിട്ട ശേഷം അഞ്ചും രണ്ടും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളെ വീടിനുള്ളിൽ പൂട്ടിയിട്ട വിപിൻ ലാൽ ഗ്യാസ് സിലിണ്ടർ തുറന്നുവിടുകയും ശരീരത്തിൽ ഡീസൽ ഒഴിക്കുകയും ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും ഫയർഫോഴ്സും ഒരു മണിക്കൂറോളം ഇയാളുമായി സംസാരിച്ച് സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചു. എന്നാൽ ഇയാൾ വഴങ്ങാൻ തയ്യാറായില്ല.
തുടർന്ന് കുന്ദമംഗലം സർക്കിൾ ഇൻസ്പെക്ടർ കെ.പി അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഫയർഫോഴ്സിന്റെ സഹായത്തോടെ വാതിൽ പൊളിച്ച് വീടിനുള്ളിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് വിപിൻ ലാലിനെ കീഴടക്കി കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചു.
സംഭവത്തിൽ വിപിൻ ലാലിനെതിരെ പൊലീസ് കേസെടുത്തു. ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.