തിരഞ്ഞെടുപ്പിന് 25 കോടിയുടെ കള്ളപ്പണം എത്തിയെന്ന ഗുരുതരആരോപണവുമായി ബിജെപി തൃശൂര്‍ ഓഫീസ് മുന്‍ സെക്രട്ടറി പി.അക്ഷയ്. പണം ബിജെപി ഒാഫീസിലെത്തിയത് 17 ചാക്കുകളിലായിട്ടാണ്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറിലാണ് പണം കൊണ്ടുവന്നത്. ജില്ലാ കമ്മിറ്റി ഓഫീസിന്റെ രണ്ടാം നിലയിലും ഗാന്ധിനഗറിലെ ഒരു വീട്ടിലുമായാണ് സൂക്ഷിച്ചിരുന്നത്.
പണം വന്ന സമയത്ത് ഓഫീസിലെ സിസിടിവി ക്യാമറകൾ ഓഫ് ചെയ്യാൻ നേതാക്കൾ നിർദേശിച്ചു. പഴയ ഡിവിആർ മാറ്റി പുതിയത് സ്ഥാപിച്ചു . ഈ കള്ളപ്പണം തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് വിതരണം ചെയ്യാതെ നേതാക്കൾ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചു. വിഷയത്തിൽ കേന്ദ്ര നേതാക്കൾക്കും സംസ്ഥാന അധ്യക്ഷനും പരാതി നൽകിയെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ല. കാരണമില്ലാതെ നിരവധി പ്രവർത്തകരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.
സംഘടന സെക്രട്ടറി കെ.പി.സുരേഷ് , മുരളി കോളങ്ങാട്ട് , ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ.കെ. അനീഷ്കുമാർ എന്നിവർക്ക് ഇക്കാര്യങ്ങള്‍ അറിയാമെന്നും അക്ഷയ് തൃശൂരില്‍ മാധ്യമങ്ങളോടു പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും മുൻ ഓഫീസ് സെക്രട്ടറി വ്യക്തമാക്കി. 2025 നവംബർ 2026 ജൂലൈ 14 വരെ ഓഫിസ് സെക്രട്ടറിയായിരുന്നു ആരോപണമുന്നയിച്ച അക്ഷയ്.