എസ്എഫ്ഐയിൽ പ്രവർത്തിച്ചിരുന്ന ജിയോണ ജയിംസിനെ ഗവൺമെന്റ് പ്ലീഡറായി നിയമിച്ച നടപടി പുനഃപരിശോധിക്കില്ലെന്ന് സർക്കാർ. മുഖ്യമന്ത്രി വി.ഡി.സതീശനെ നേരിട്ട് കണ്ട് കെഎസ്‌യു നേതൃത്വം നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും, മന്ത്രിസഭാ തീരുമാനം മാറ്റാനാകില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
ജിയോണയുടെ ഇടതുപക്ഷ ബന്ധം വ്യക്തമാക്കുന്ന തെളിവുകൾ മുഖ്യമന്ത്രിക്ക് കൈമാറിയതായി കെഎസ്‌യു അറിയിച്ചു. എൽഡിഎഫ് ഭരണകാലത്ത് സർക്കാർ അഭിഭാഷകർക്കൊപ്പം പ്രവർത്തിച്ച ജിയോണ, കെഎസ്‌യു പ്രവർത്തകർക്കെതിരായ കേസുകളിൽ ഹാജരായിരുന്നുവെന്നും സംഘടന ആരോപിക്കുന്നു. ചുമതലയേൽക്കാൻ എത്തിയപ്പോഴും സിപിഎം പ്രവർത്തകർ ഒപ്പമുണ്ടായിരുന്നുവെന്നാണ് കെഎസ്‌യുവിന്റെ ആരോപണം.
അലോഷ്യസ് സേവ്യറിന്റെ പരാതി കെപിസിസി പ്രസിഡന്റ് പരിഗണിച്ചതോടെയാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചത്. നിയമനം റദ്ദാക്കണമെന്ന ആവശ്യം അലോഷ്യസ് വീണ്ടും ഉന്നയിച്ചെങ്കിലും, ലോയേഴ്സ് കോൺഗ്രസിന്റെ ശുപാർശ പരിഗണിച്ചാണ് നിയമനം നടത്തിയതെന്നും തീരുമാനം മാറ്റാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതോടെ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ട് വിവാദം അവസാനിപ്പിക്കാനാണ് കെഎസ്‌യു നേതൃത്വം ആലോചിക്കുന്നത്. എന്നാൽ, തുടർനടപടി എന്താകണമെന്നതിൽ സംഘടനയ്ക്കുള്ളിൽ ആശയക്കുഴപ്പം തുടരുകയാണ്.