തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന വി.ഡി സര്‍ക്കാരിലെ മന്ത്രിമാരെ നിശ്ചയിക്കാന്‍ യുഡിഎഫില്‍ തിരക്കിട്ട കൂടിയാലോചനകള്‍ തുടരുകയാണ്. രണ്ടു മന്ത്രിമാരെന്ന കേരള കോണ്‍ഗ്രസിന്‍റെ ആവശ്യം തള്ളും. അഞ്ചു മന്ത്രിമാര്‍ ആരൊക്കെ എന്നതില്‍ ലീഗില്‍ ചര്‍ച്ച തുടരുകയാണ്. ഘടകകക്ഷികളില്‍ ഒറ്റ എംഎല്‍എമാരുള്ള കക്ഷികള്‍ മന്ത്രിസ്ഥാനം പങ്കിടണമെന്നാണ് കോണ്‍ഗ്രസ് നിര്‍ദ്ദേശം.
ലീഗിന്‍റെ മന്ത്രിമാര്‍ ആരെന്നതില്‍ ചര്‍ച്ച തുടരുകയാണ്. പി.കെ.കുഞ്ഞാലിക്കുട്ടി, എന്‍.ഷംസുദ്ദീന്‍, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ പട്ടികയിലുണ്ട്. പി.കെ.ബഷീറിനെ മന്ത്രിയാക്കുന്നതിലും ചര്‍ച്ച തുടരുന്നു. കോഴിക്കോട്ട് നിന്ന് ആരു മന്ത്രിയാകും എന്നതില്‍ തീരുമാനമായിട്ടില്ല. ലീഗിന് ആറു എംഎല്‍എമാരുള്ള ജില്ലയാണ് കോഴിക്കോട്. പാറക്കല്‍ അബ്ദുല്ല അല്ലെങ്കില്‍ കെ.എം.ഷാജി എന്നിവരെയാണ് പരിഗണിക്കുന്നത്.
ലീഗ് മന്ത്രിമാരില്‍ രണ്ടാമനായി പാലക്കാട് മണ്ണാർക്കാട് നിന്നും വിജയിച്ച എൻ. ഷംസുദ്ദീന്‍റെ പേരാണുള്ളത്. മധ്യ കേരളത്തില്‍ നിന്നുള്ള പ്രതിനിധിയായി വി.അബ്ദുൾ ഗഫൂറിനെ പരിഗണിക്കുന്നുണ്ട്. കോഴിക്കോട് നിന്ന് ആര് എന്നതിലാണ് ചര്‍ച്ച തുടരുന്നത്. കോഴിക്കോട് ജില്ലയിൽ നിന്ന് ആറ് എംഎൽഎമാര്‍ ലീഗിനുണ്ട്. അതുകൊണ്ട് തന്നെ കോഴിക്കോട് ജില്ലക്കാരനായ ഒരാൾ മന്ത്രിയാകണമെന്ന ആവശ്യം ശക്തമാണ്.
വേങ്ങരയില്‍ നിന്നും വിജയിച്ച കെ.എം. ഷാജിയുടെ തട്ടകം കോഴിക്കോടാണ് എന്നതിനാല്‍ ജില്ലയുടെ പ്രതിനിധിയായി ഷാജിയെ കൊണ്ടുവരാം എന്നതാണ് ചര്‍ച്ച. എന്നാൽ കോഴിക്കോട് നിന്നും ജയിച്ച ഒരാൾ വേണമെന്ന് ആവശ്യം ഉയർന്നതോടെയാണ് പാറക്കൽ അബ്ദുള്ളയുടെ പേരിലേക്ക് എത്തിയത്. അദ്ദേഹത്തിനൊപ്പം എം.ഇ റസാഖിന്‍റെ പേരും പരിഗണനയിലുണ്ട്.
രണ്ടു മന്ത്രിമാരെന്ന കേരള കോണ്‍ഗ്രസിന്‍റെ ആവശ്യം തള്ളും. ഒരു മന്ത്രിക്ക് പുറമെ ഡെപ്യൂട്ടി സ്പീക്കര്‍ അല്ലെങ്കില്‍ ചീഫ് വിപ്പ് നല്‍കാമെന്ന നിര്‍ദ്ദേശം കോണ്‍ഗ്രസ് മുന്നോട്ടുവച്ചു. ഒരു മന്ത്രിക്ക് പുറമേ ഇതില്‍ ഒന്ന് ഏറ്റെടുക്കണം. ഘടകകക്ഷികളില്‍ ഒറ്റ എംഎല്‍എമാരുള്ള മാണി സി.കാപ്പനും അനൂപ് ജേക്കബും മന്ത്രിസ്ഥാനം പങ്കിടണമെന്നാണ് കോണ്‍ഗ്രസ് നിര്‍ദ്ദേശം. രണ്ടര വര്‍ഷമെന്ന ടേം വ്യവസ്ഥ കോണ്‍ഗ്രസ് മുന്നോട്ടുവച്ചു. രണ്ട് ഘടകകക്ഷികളുമായും ചര്‍ച്ച തുടരുകയാണ്. സി.പി.ജോണിന് മുഴുവന്‍ ടേം നല്‍കും. ജലം അല്ലെങ്കിൽ വനം വകുപ്പ് ആവശ്യപ്പെട്ട് ആർഎസ്പിയും സമ്മർദ്ദം ശക്തമാക്കി.