തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ശോഭാ സുരേന്ദ്രനും കെ.സുരേന്ദ്രനും ബിജെപി കോർ കമ്മിറ്റിയിൽ വിമർശനം. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോരെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പി.സി. ജോര്‍ജ്, ഷോണ്‍ ജോര്‍ജ് എന്നിവരുടെ സഭാവിരുദ്ധ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.
ബി.ജെ.പിക്ക് ശക്തമായ അടിത്തറയുള്ള പാലക്കാടും മഞ്ചേശ്വവും നഷ്ടപ്പെട്ടതില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനും മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും വിമർശനം. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോരെന്ന് ബിജെപി കോർ കമ്മിറ്റിയിൽ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അതേസമയം ഒരു മണ്ഡലത്തില്‍ ക്ഷമയോടെ ശ്രദ്ധകേന്ദ്രീകരിച്ചവര്‍ ജയം നേടി. കഴക്കൂട്ടത്ത് വി.മുരളീധരന്‍റെയും ചാത്തന്നൂരില്‍ ബി.ബി ഗോപകുമാറിന്‍റെ ജയം അദ്ദേഹം എടുത്തുപറഞ്ഞു. ശോഭാ സുരേന്ദ്രന്‍ നിമസഭാ–ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ വിവിധ ഇടങ്ങളിലാണ് മല്‍സരിച്ചത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മല്‍സരിച്ച ശോഭ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തും 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലിലുമാണ് മല്‍സരിച്ചത്.
Also Read: പിണറായിക്ക് അവതാരങ്ങളെ മാറ്റിനിര്‍ത്താനായില്ല, സതീശന് അതൊരു പാഠമാകണം; സുധീരന്‍.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മല്‍സരിച്ച അവര്‍ പത്തുവര്‍ഷത്തിന് ശേഷമാണ് വീണ്ടും പാലക്കാട് മല്‍സരിക്കാനെത്തുന്നത്. കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മുമ്പ് മല്‍സരിച്ചിട്ടുണ്ടെങ്കിലും ഇത്തവണ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മാത്രമാണ് മണ്ഡലത്തില്‍ ശ്രദ്ധിച്ചതെന്നും വിമര്‍ശമുയര്‍ന്നു. സഭാ നേതൃത്വത്തിന് എതിരായ അഭിപ്രായ പ്രകടനങ്ങളില്‍ പി.സി. ജോര്‍ജിനും ഷോണ്‍ ജോര്‍ജിനും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
അത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് നേതാക്കള്‍ പറഞ്ഞു. പ്രതികൂല സാഹചര്യമായിട്ടും ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ളവരുടെ വോട്ടുകള്‍ ലഭിച്ചു. തിരുവല്ലയില്‍ അനൂപ് ആന്‍റണി രണ്ടാസ്ഥാനത്തെത്തിയത് ഇതിന് തെളിവാണ്. അഞ്ചുലക്ഷത്തിലേറെ വോട്ടുകള്‍ കൂടുതല്‍ തുടര്‍ന്ന് ചേര്‍ന്ന എന്‍.ഡി.എ യോഗം വിലയിരുത്തി. വിദേശത്തായതിനാല്‍ ട്വന്‍റി ട്വന്‍റിയുടെയും ബി.ഡി.ജെ.എസ്സിന്‍റെ അധ്യക്ഷന്മാരായ സാബു എം. ജേക്കബ്ബും തുഷാര്‍ വെള്ളാപ്പള്ളിയും യോഗത്തില്‍ പങ്കെടുത്തില്ല. നാളെ ബി.ജെ.പി സംസ്ഥാന നേതൃയോഗം ചേരും