ഖത്തറിലെ പ്രധാന പ്രകൃതി വാതക കയറ്റുമതി ടെർമിനലിൽ ഞായറാഴ്ച രാത്രിയുണ്ടായ വൻ സ്ഫോടനത്തിൽ 54 പേർക്ക് പരിക്കേറ്റു. 18 പേരെ കാണാതായി. റാസ് ലഫാൻ വ്യവസായ മേഖലയിലെ ഖത്തര്‍ എനര്‍ജിയുടെ ബർസാൻ വിതരണ കേന്ദ്രത്തിലാണ് തീപിടിത്തത്തോടു കൂടിയ സ്ഫോടനം ഉണ്ടായത്.ഇറാന്‍ ആക്രമണത്തിനു പിന്നാലെ ഖത്തർ ഉത്പാദനം നിർത്തിവെച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ LNG പ്ലാന്റ് ആയ റാസ് ലഫാനില്‍ നിന്നാണ് ആഗോള വാതക കയറ്റുമതിയുടെ അഞ്ചിൽ ഒരു ഭാഗവും നടക്കുന്നത് .
യുദ്ധകാലത്ത് ലോകം നേരിട്ട ഇന്ധനപ്രതിസന്ധി പരിഹരിക്കാന്‍ ഖത്തര്‍ തീവ്രശ്രമം നടത്തുന്നതിനിടെയാണ് അപ്രതീക്ഷിത ദുരന്തം. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ആദ്യ ആഴ്ചകളിലാണു റാസ് ലഫാന് വ്യോമാക്രമണത്തിൽ കേടുപാടുകളുണ്ടായത്. അന്ന് അടച്ചിട്ട പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ തൊഴിലാളികള്‍ ശ്രമിക്കുന്നതിനിടെയാണ് സ്ഫോടനമെന്ന് ഖത്തർ എനർജി അറിയിച്ചു.നാശനഷ്ടങ്ങളുടെ പൂർണമായ കണക്ക് വ്യക്തമായിട്ടില്ല. ഏതാനും പേർക്ക് മാത്രമാണ് പരിക്കേറ്റതെന്നായിരുന്നു അധികൃതരുടെ ആദ്യ പ്രതികരണം.എന്നാൽ മണിക്കൂറുകൾക്ക് ശേഷം, കൂടുതൽ പേർ അപകടത്തിൽപ്പെട്ടതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിക്കുകയായിരുന്നു. സ്ഫോടനം ആഗോള ഊർജ്ജ വിപണിയിൽ കൂടുതൽ പ്രതിസന്ധികൾക്ക് കാരണമാവും.
3 മാസത്തിലേറെ പ്രവർത്തനം നിലച്ച പ്ലാന്റ് വീണ്ടും തുറക്കാനുള്ള ഒരുക്കങ്ങൾ ഏപ്രിലിൽ തന്നെ തുടങ്ങിയിരുന്നു. കുറഞ്ഞ കാലം കൊണ്ടുതന്നെ നാശനഷ്ടം ഒരു പരിധി വരെ അതിജീവിച്ചതോടെയാണ് ആദ്യ മാസം 50 ശതമാനവും രണ്ടാം മാസം 80 ശതമാനവുമായി ഉല്‍പാദനം കൂട്ടാൻ തീരുമാനിച്ചത്. ഖത്തറിലെ എല്‍എന്‍ജി പ്രതിസന്ധി ഇന്ത്യയെയും ബാധിക്കും. വൈദ്യുതി ഉൽപാദനം, വ്യവസായശാലകൾ, വളം നിർമാണം, ഗതാഗതം തുടങ്ങി വിവിധ മേഖലകളിൽ എൽഎൻജി ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന എൽഎൻജിയുടെ പകുതിയും ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളിൽ നിന്നാണ്.