സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്ഥാനം രാജി വയ്ക്കണമെന്നു വൈക്കം മേഖലയിലെ സിപിഐ ലോക്കൽ കമ്മിറ്റികളിൽ ആവശ്യം. തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താനായി ചേര്‍ന്ന വൈക്കം നിയോജക മണ്ഡലത്തിലെ കമ്മറ്റികളിലാണ് കടുത്ത വിമർശനം ഉയർന്നത്. നാളെ സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന നിയോജക മണ്ഡലം യോഗം ചേരും.
ബിനോയ് വിശ്വത്തിന്റെ ജന്മനാടായ വൈക്കത്ത് സിപിഐ ഏറെ നാളായി വലിയ പ്രതിസന്ധിയിലാണ്. വൈക്കം മണ്ഡലത്തില്‍ പി.പ്രദീപിന്‍റെ അപ്രതീക്ഷിത തോല്‍വി പാര്‍ട്ടിക്ക് കനത്ത ആഘാതമായി. തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താനായി വൈക്കം മണ്ഡലത്തിലെ ഒന്‍പതു പഞ്ചായത്തുകളിലും വൈക്കം നഗരസഭയിലുമായി ചേർന്ന ലോക്കൽ കമ്മിറ്റി യോഗങ്ങളില്‍ കടുത്ത വിമർശനമാണ് ഉയര്‍ന്നത്. ബിനോയ് വിശ്വത്തിന് നിലപാടില്ലായെന്നാണ് ലോക്കൽ കമ്മിറ്റികളിൽ വിമർശനം ഉയർന്നത്.
ബിനോയ് വിശ്വം സ്ഥാനം ഒഴിയണമെന്നും അഭിപ്രായമുയർന്നു. മറവൻതുരുത്ത് ഉദയനാപുരം പഞ്ചായത്തുകളിലെ ലോക്കല്‍ കമ്മിറ്റികളും നേതൃത്വത്തെ കുറ്റപ്പെടുത്തി. വൈക്കത്തെ സംഘടന പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സെക്രട്ടറി ഇടപെട്ടില്ല. പരാതി പറയാൻ ചെന്നവരെ അവഗണിച്ചു.
വൈക്കം, തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റികൾക്ക് എതിരെയും കടുത്ത വിമർശനമാണ് ഉയർന്നത്. തലയാഴം സർവീസ് സഹകരണ ബാങ്കിലെ നിയമനവും അഴിമതി ആരോപണവും വോട്ട് ചോർച്ചക്ക് കാരണമായി.
പാർട്ടിയെ പിന്തുണച്ചിരുന്ന ചെത്ത് തൊഴിലാളികൾ, മത്സ്യം കക്ക കയർ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർവോട്ട് മാറിക്കുത്തി യെന്നാണ്തലയാഴം നോർത്ത്-സൗത്ത് ലോക്കൽ കമ്മിറ്റികളുടെ റിപ്പോർട്ടിലുളളത്.