കേരളത്തിലെ തിരഞ്ഞെടുപ്പ് തിരിച്ചടി അപ്രതീക്ഷിതവും അസാധാരണവുമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിലെ ചര്‍ച്ചയില്‍ അഭിപ്രായം. സംഘടനയ്ക്കകത്ത് ആഴത്തിലുള്ള തിരുത്തല്‍ അനിവാര്യം. നേതാക്കളുടെ പ്രതികരണത്തിലെ ധാര്‍ഷ്ഠ്യം തിരിച്ചടിയായിട്ടുണ്ടെന്ന് കേരളത്തില്‍നിന്ന് സംസാരിച്ച അംഗങ്ങളില്‍ ചിലര്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടിക്കുള്ളില്‍ വര്‍ധിച്ചുവരുന്ന പാര്‍ലമെന്ററി വ്യാമോഹങ്ങളും അധികാര സ്ഥാനങ്ങളോടുള്ള ആര്‍ത്തിയും പാര്‍ട്ടി സംഘടനാ ദൗര്‍ബല്യത്തിലേക്ക് എന്ന് സൂചന നല്‍കുന്നുവെന്നും അംഗങ്ങള്‍ ചര്‍ച്ചയില്‍ പറഞ്ഞു.
എളമരം കരിം, തോമസ് ഐസക്, കെ.കെ.ശൈലജ, പി.കെ.ശ്രീമതി, പി.രാജീവ്, കെ.എൻ.ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവരാണ് ഇന്നലെ കേരളത്തില്‍നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചത്. ജനറല്‍ സെക്രട്ടറി എം.എ.ബേബി അവതരിപ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ ആരംഭിച്ച ചര്‍ച്ച ഇന്നും തുടരും. എന്നാല്‍, പിണറായി വിജയൻ, എം.വി.ഗോവിന്ദൻ എന്നിവരെ കടന്നാക്രമിച്ചുള്ള കീഴ്ഘടങ്ങളിലെ വികാരം റിപ്പോർട്ടിൽ പ്രതിഫലിച്ചിട്ടില്ല എന്നാണ് വിവരം.
വിഴിഞ്ഞം ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് പാര്‍ട്ടിയെ വെട്ടിലാക്കിയ ഇ.പി.ജയരാജന്‍ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നില്ല.