സംസ്ഥാനത്ത് ഇടതുപക്ഷത്തിന്‍റെ ദയനീയ പരാജയത്തിന് കാരണം മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍. പാര്‍ട്ടിയും സെക്രട്ടറിയും പിണറായിയെ അഴിഞ്ഞാടന്‍ വിട്ടുവെന്നും ഭരണമല്ല, പിണറായി എന്ന വ്യക്തിയാണ് പ്രശ്നമെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രി ഏകാധിപതിയായെന്നും ജനങ്ങള്‍ക്ക് വേണ്ടത് സ്നേഹിക്കാന്‍ കൊള്ളാവുന്ന മുഖ്യമന്ത്രിയെയാണെന്നും സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു.
'ജനങ്ങൾ അവശ്യം പ്രതീക്ഷിക്കുന്ന ഒരു ഡീസൻസി ഉണ്ട്. അത് മുഖ്യമന്ത്രിയുടെ വാക്കിലും പ്രവർത്തിയിലും ഉണ്ടാവണം. അതുകൊണ്ട് പിണറായി വിജയനെതിരെ ഒരു വോട്ട് എന്നു പറയുമ്പോൾ അങ്ങനെ ചെയ്യാന്‍ ഓരോത്തര്‍ക്കും ഓരോ കാരണവുമുണ്ട്. ആ കാരണങ്ങൾ ആനുകൂല്യങ്ങൾ നൽകിക്കൊണ്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും സാമ്പത്തികമായ മെച്ചം നൽകിക്കൊണ്ട് പരിഹരിക്കാവുന്ന ഒന്നല്ല. അതാണ് പരാജയത്തിന് കാരണമായത്'-അദ്ദേഹം വിശദീകരിച്ചു. അതേസമയം, പിണറായി വിജയൻ പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് എന്ന അഭിപ്രായം തനിക്കില്ലെന്നും അദ്ദേഹം സമയോചിതമായി ഉയര്‍ന്ന് പ്രവര്‍ത്തിച്ച ആള്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രി പി.രാജീവിനെയും അദ്ദേഹം പരോക്ഷമായി വിമര്‍ശിച്ചു. എറണാകുളത്ത് മറ്റൊരാള്‍ വളരാതിരിക്കാന്‍ ശ്രമിക്കുകയാണ് രാജീവെന്നാണ് ആരോപണം. വലിയ തോല്‍വിയിലേക്ക് എറണാകുളത്ത് പാര്‍ട്ടിയെ തള്ളിവിട്ടതും ഇത്തരം പ്രവര്‍ത്തനങ്ങളാണെന്നും നേതാക്കളെ നിഷ്കാസിതരാക്കുന്ന പ്രവണത തുടര്‍ന്നുവെന്നും പലരെയും അപമാനിച്ച് പുറത്ത് വിട്ടുവെന്നും മറ്റു ചിലരെ മാറ്റി നിര്‍ത്താനുള്ള മനപൂര്‍വമായ ശ്രമം ഉണ്ടായെന്നും സെബാസ്റ്റ്യന്‍ പോള്‍ ആരോപിച്ചു.