അത്യുജ്ജ്വല വിജയാഘോഷത്തിനിടയില്‍ മുഖ്യമന്ത്രി ച‍ര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്. തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ മനസ് അറിയാന്‍ ഹൈക്കമാന്‍ഡ് നിരീക്ഷകരെ നിയോഗിക്കും. എം.എല്‍.എമാരുടെ പിന്തുണ സമാഹരിക്കാനുള്ള ചരടുവലികള്‍ ഗ്രൂപ്പുകള്‍ സജീവമാക്കി. ഇതിനിടെ, കെ.സി.വേണുഗോപാലിനായി വീണ്ടും ഫ്ളെക്സുകള്‍ പ്രത്യക്ഷപ്പെട്ടു. തനിക്ക് വേണ്ടി ഫ്ളെക്സ് വയ്ക്കാന്‍ ആരോടു പറഞ്ഞിട്ടില്ലെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു

 

Also Read: രണ്ടു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ആവശ്യപ്പെടാനൊരുങ്ങി കേരള കോൺഗ്രസ്


ഒരു മുഖ്യമന്ത്രി കസേര– അതിലേക്ക് മൂന്നുപേരുകള്‍. വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാല്‍. ജനവിധി വരുന്നതിന് മുന്‍പേ കോണ്‍ഗ്രസില്‍ തുടങ്ങിയ മുഖ്യമന്ത്രി ചര്‍ച്ചകള്‍ ഇനി ഔദ്യോഗികമാണ്. സീരിയസാണ്. എ.ഐ.സി.സി നിയോഗിക്കുന്ന ഒബ്സര്‍വര്‍മാര്‍ വൈകാതെ കേരളത്തിലെത്തും. ജയിച്ച 63 കോണ്‍ഗ്രസ് എംഎല്‍എമാരുടെ മനസ് അറിഞ്ഞ് ഹൈക്കമാന്‍ഡിനെ തീരുമാനമറിയിക്കും. രണ്ടുപേര്‍ എം.എല്‍.എമാരും ഒരാള്‍ എം.പിയുമായതുകൊണ്ടും ഒന്നിലധികം പേരുള്ളതുകൊണ്ടും ഹൈക്കമാന്‍ഡാകും അന്തിമ തീരുമാനമെടുക്കുക. അതേസമയം, തിരുവനന്തപുരത്തും എറണാകുളത്തും ഡല്‍ഹിയിലുമൊക്കെ കെ.സിക്കായി ഫ്ളെക്സുകള്‍ ഉയര്‍ന്നു.

 

മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് സണ്ണി ജോസഫും രമേശ് ചെന്നിത്തലയും മനോരമന്യൂസിനോട് പറഞ്ഞു. സമ്മര്‍ദ്ദമല്ല സമവായമാണ് വേണ്ടതെന്ന് ബെന്നി ബഹ്നാന്‍ പറഞ്ഞു. 

അതേസമയം, എ.ഐ.സി.സി നിരീക്ഷികനായ ഇമ്രാന്‍ പ്രതാപ് ഗഡി കെ.സിയെ തള്ളിയില്ല. 

 

മുഖ്യമന്ത്രിക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്ന് രമേശ് ചെന്നിത്തല മനോരമ ന്യൂസിനോട് പ്രതികരിച്ചു. സ്വാഭാവികമായി മുഖ്യമന്ത്രിയാകേണ്ടത് പ്രതിപക്ഷനേതാവാണോ എന്ന ചോദ്യത്തോട് 2021 ല്‍ തന്നെ അങ്ങനെ ആരും ഉയര്‍ത്തിക്കാട്ടിയില്ലെന്ന് രമേശ് ഒാര്‍മിപ്പിച്ചു. മുഖ്യമന്ത്രിക്കാര്യം ലീഗുമായി താന്‍ സംസാരിച്ചിട്ടില്ലെന്നും രമേശ് പറഞ്ഞു

 

ENGLISH SUMMARY:

The Kerala Congress is in a race for the Chief Minister's post, with discussions intensifying among potential candidates VD Satheesan, Ramesh Chennithala, and KC Venugopal. AICC observers will soon arrive in Kerala to ascertain the MLAs' preferences and communicate their decisions to the high command.