യുഡിഎഫിന്‍റെ പട നയിച്ചത് വി.ഡി.സതീശന്‍ തന്നെ... പക്ഷേ അങ്ങ് പുതുപള്ളിയില്‍ നിന്ന് ഈ തിരിഞ്ഞെടുപ്പില്‍ ഒരു പടപ്പുറപ്പാട് ആംഭിച്ചിട്ടുണ്ട്. ഫ്ലക്സ് ബോര്‍ഡുകളും ബാനറുകളുമില്ലാതെ ജനങ്ങളുടെ മനസ്സിലേക്ക് സൈക്കിള്‍ ചവിട്ടിക്കയറിയ നേതാവ്. കേരളത്തിലെ കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിയുടെ പിന്‍തുടര്‍ച്ചക്കാരന്‍ താന്‍ തന്നെയെന്ന് അടയാളപ്പെടുത്തുന്നു ചാണ്ടി ഉമ്മന്‍.
സ്വന്തം റെക്കോർഡ് തന്നെ തിരുത്തിക്കുറിച്ചാണ് ചാണ്ടി ഉമ്മന്‍ ഇക്കുറി നിയമസഭയിലേക്ക് എത്തുന്നത്. കഴിഞ്ഞ തവണത്തെ 37,719 വോട്ടെന്ന ഭൂരിപക്ഷം ഇത്തവണ അയാള്‍ തകർത്തത് 52,907 വോട്ടിന്‍റെ അതിഗംഭീര ഭൂരിപക്ഷത്തിൽ. ആദ്യം ജയം കേരളത്തിന്‍റെ കൂഞ്ഞുഞ്ഞിനോടുള്ള പുതുപ്പള്ളിക്കാരുടെ സ്നേഹമായിരുന്നെങ്കില്‍ ഇത്തവണത്തെ ഭൂരിപക്ഷക്കരുത്ത് അവര്‍ക്ക് ചാണ്ടി ഉമ്മന്‍ എന്ന നേതാവിലുളള വിശ്വാസമാണ്. ചാണ്ടി സ്റ്റൈല്‍ ഓഫ് പൊളിറ്റിക്സിനെ വിമര്‍ശിച്ചവര്‍ പോലും ഇന്ന് അയാളെ അംഗീകരിക്കുന്നു. അയാള്‍ വരുംകാല കോണ്‍ഗ്രസിന്‍റെ പ്രതീക്ഷയായി വളര്‍ന്നിരിക്കുന്നു.
ചാണ്ടി ഉമ്മന്‍റെ കോണ്‍ഫിഡന്‍സ് ലെവല്‍ കേരളം കണ്ട തിരഞ്ഞിടപ്പായിരുന്നു ഇത്. ഒരു ഫ്ലക്സ് ബോര്‍ഡോ, ബാനറുകളോ, പോസ്റ്ററുകളോ ഇല്ലാതെ അയാള്‍ ജനങ്ങളിലേക്കിറങ്ങി. പാര്‍ട്ടിയുടെ ഉരുക്കുകോട്ടകളില്‍ പോലും ഒരു സ്ഥാനാര്‍ഥിക്കും ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യം. രാവിലെ ഒരു സൈക്കിളുമായി വിടുകളിലേക്കെത്തി. വൈകിട്ട് കുടുംബയോഗങ്ങളില്‍ പങ്കെടുത്തു. പൊതുയോഗങ്ങളില്‍ പോലും ആര്‍ഭാഡങ്ങള്‍ ഒഴുവാക്കി. പുതുപള്ളിയിലെ ജനത അവനെ ചേര്‍ത്തുപിടിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ കെ.എം.രാധാകൃഷ്ണന്‍ 31,124 വോട്ടുകള്‍ നേടിയപ്പോള്‍ ചാണ്ടി ഉമ്മന്‍ നേടിയത് 84,031 വോട്ടുകളാണ്.
അനാവശ്യമായ ധൂര്‍ത്ത് ഒഴിവാക്കാന്‍ കൊട്ടിക്കലാശപോലും വേണ്ടെന്നു വച്ചായിരുന്നു ചാണ്ടിയുടെ ന്യൂജന്‍ പൊളിറ്റിക്സ്. കൊട്ടിക്കലാശത്തിന്‍റെ ദിവസം അയാള്‍ മറ്റ് മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടിയുള്ള പ്രചാരണത്തിലായിരുന്നു. കെപിസിസി അധ്യക്ഷന്‍ പോലും സ്വന്തം മണ്ഡലം കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയപ്പോള്‍ ചാണ്ടി ഉമ്മന്‍ സംസ്ഥാനത്തുടനീളം പ്രാചാരണില്‍ നിറഞ്ഞു. വി.ഡിക്കും ആര്‍സിക്കും കെസിക്കും ഷാഫിക്കുമൊപ്പം ചാണ്ടി ഉമ്മനും ഇത്തവണ യുഡിഎഫിന്‍റെ സ്റ്റാര്‍ ക്യാമ്പെയിനറായി. അതും വരുംകാല കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്‍റെ സൂചന കൂടിയാണെന്ന് ചാണ്ടി പറയാതെ പറയുന്നു... അയാള്‍ അത് അടയാളപ്പെടുത്തുന്നു.