തിരഞ്ഞെടുപ്പിലെ തോല്‍വി വിശദമായി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. തിരുത്തേണ്ടത് തിരുത്തി മുന്നോട്ടുപോകും. വോട്ടില്‍ കുറവുണ്ട്. ആഴത്തില്‍ പഠിക്കുമെന്നും സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളോടു പറഞ്ഞു.
കേരളത്തിൽ ഉണ്ടായ വികസനപ്രവർത്തനങ്ങളും ഉറപ്പ് വരുത്തിയ ക്ഷേമപ്രവർത്തനങ്ങളും വോട്ടായി മാറിയില്ലെന്ന് എംഎം മണി ഫെയ്സ്ബുക്കിൽ കുറിച്ചു. ജനങ്ങളുടെ ഇടയിൽ തുടർന്ന് പരാജയത്തിന്റെ കാരണങ്ങൾ പരിശോധിക്കുമെന്നും പാർട്ടി ശക്തമായി തിരിച്ചു വരുമെന്നും അദ്ദേഹം കുറിച്ചു.
Also Read: എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോറ്റത് 6510 വോട്ടിന്; അപരന്‍ പിടിച്ചത് 6984 വോട്ട്
കേരളത്തിലെ പരാജയം പാർട്ടി പരിശോധിക്കുമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പ്രതികരിച്ചു. മൂന്നാമതും അധികാരത്തിലെത്തും എന്നാണ് പ്രതീക്ഷിച്ചത്. എവിടെയാണ് പിഴച്ചത് എന്ന് പരിശോധിക്കും. രാജ്യത്ത് എവിടെയും ഇടത് ഭരണമില്ലാത്ത സ്ഥിതി വന്നു. ബംഗാളിലെ ഫലവും ഗൗരവതരമായി പരിശോധിക്കുമെന്നും രാജ ഡൽഹിയിൽ മനോരമ ന്യൂസിനോട് പറഞ്ഞു. പിണറായി വിജയന്റെ നേതൃത്വത്തിനുള്ള തിരിച്ചടിയാണോ എന്ന ചോദ്യത്തോട് രാജ പ്രതികരിച്ചില്ല.
ഭരണവിരുദ്ധവികാരം ഉണ്ടായേക്കുമെന്ന് ജോസ് കെ.മാണി പറഞ്ഞു. തിരിച്ചടി കേരള കോണ്‍ഗ്രസ് എം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.