നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറ് സീറ്റുകള്‍ നേടുമെന്ന് വെറുതെ പറഞ്ഞതല്ലെന്ന് വി.ഡി സതീശന്‍. രാഷ്ട്രീയ അടിത്തറ അനുസരിച്ച് പറഞ്ഞതാണ്. യുഡിഎഫ് സംഘടനാമികവ് തെളിയിച്ച തിരഞ്ഞെടുപ്പാണിത്. വിവിധ സാമൂഹികവിഭാഗങ്ങളും യുഡിഎഫിനെ പിന്തുണച്ചു. അഞ്ചുജില്ലകളില്‍ യുഡിഎഫ് അനുകൂല ക്ലീന്‍ സ്വീപ് ഉണ്ടാകും. എറണാകുളം,ഇടുക്കി,പത്തനംതിട്ട,മലപ്പുറം,വയനാട് ജില്ലകള്‍ തൂത്തുവാരും . നേതാക്കള്‍ നടത്തിയ ഡീല്‍ താഴെയുള്ളവര്‍ പൊളിച്ചെന്നും വി.ഡി മാധ്യമങ്ങളോടു പറഞ്ഞു.
Also Read: കണ്ണൂരിൽ പോളിങ് കുറഞ്ഞോ? മുന്നണികൾ ആശങ്കയിൽ
അത്യുജ്വല ഭൂരിപക്ഷവുമായി വിസ്മയകരമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാംപ്. വോട്ടെടുപ്പിന് ശേഷവും സീറ്റ് നില 100 കടക്കുമെന്ന് പറയുന്ന യുഡിഎഫ് നേതൃത്വം 90 താഴെ പോകില്ലെന്ന് ഉറപ്പിക്കുന്നു. മലബാറിൽ യുഡിഎഫ് അനുകൂല തരംഗം ഉണ്ടായെന്നും മധ്യകേരളത്തിൽ സമ്പൂർണ ആധിപത്യം ആണെന്നും ആണ് പ്രാഥമിക വിലയിരുത്തൽ. പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രകടനം ഉണ്ടാകുമെന്ന് കരുതുന്ന തെക്കൻ കേരളത്തിൽ നിശബ്ദ തരംഗം ഉണ്ടെന്നാണ് യുഡിഎഫിന്റെ പൊതു വിലയിരുത്തൽ
അതേസമയം, മുസ്‌ലിം ലീഗിന് ഉപമുഖ്യമന്ത്രിസ്ഥാനത്തിന് അര്‍ഹതയുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ അവകാശവാദം ഉന്നയിക്കുന്നില്ലെന്നും മുനവറലി തങ്ങള്‍ പറഞ്ഞു. ലീഗ് മതം പറഞ്ഞ് വോട്ട് പിടിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആറന്മുളയിലെ പോളിങ് ശതമാനം ഉയർന്നത് വൻ വിജയത്തിൻറെ സൂചനയാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കി പറഞ്ഞു. യുഡിഎഫിന്റെ ഒറ്റക്കെട്ടായ പ്രവർത്തനവും സർക്കാരിനെതിരെയുള്ള വികാരവും വോട്ടായി മാറിയെന്നും അബിൻ പറഞ്ഞു
ബേപ്പൂരില്‍ ഭൂരിപക്ഷം 25000 കടക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പിവി അന്‍വര്‍ അവകാശപ്പെട്ടു. ശബരിമല സ്വര്‍ണകടത്ത് അടക്കമുള്ള വിഷയങ്ങളിലെ നിരാശയില്‍ സ്ത്രീവോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി പോള്‍ ചെയ്യപ്പെടും. സ്വര്‍ണകടത്തില്‍ ബിജെപി സംസ്ഥാന നേതൃത്വം കൃത്യമായ നിലപാടെടുക്കാത്തത് യുഡിഎഫിന് വോട്ടുകള്‍ കൂടാന്‍ കാരണമാകും. ബേപ്പൂരിലെ പോരാട്ടം പിണറായിസത്തിനും മരുമോനിസത്തിനും എതിരായി തന്നെയാണ്. ഇത് വ്യക്തി അധിക്ഷേപമെന്ന് റിയാസ് കരുതുന്നുവെങ്കില്‍ ഇതേ നിലപാടുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും പിവി അന്‍വര്‍ മനോരമ ന്യൂസിനോട് പറഞ്ഞു