സിപിഎം ഇത്രയധികം വിഷയ ദാരിദ്ര്യം ഉള്ളവരാണെന്ന് തെളിയിച്ചെന്ന് ടി.സിദ്ദിഖ് എംഎല്‍എ. വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഇരുന്ന് കെ. റഫീഖ് പച്ചക്കള്ളം പറയുകയാണ് . ഒരു കാര്യം പറയുമ്പോൾ അറിയാതെ പറഞ്ഞതല്ല, ഇത് ബോധപൂർവ്വമായി പറഞ്ഞതാണ്. സി എം ഡി ആർ എഫിലേക്ക് പടം കൊടുത്തില്ലെന്നു പറഞ്ഞു, പിന്നെ കൂവി തോൽപ്പിക്കാനും ശ്രമിച്ചു. ഇപ്പോൾ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്. ശ്രുതിക്ക് വീട് നൽകാമെന്ന് ഞാൻ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ. ? എന്റെ ഫേസ്ബുക്ക് പോസ്റ്റ് പകുതിയായി കട്ട് ചെയ്ത് പ്രചരിപ്പിക്കുകയാണ്. വീട് സ്പോൺസർ ചെയ്തവർക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടായിരുന്നു പോസ്റ്റ്.
Also Read: എല്‍ഡിഎഫിലെ മുതിര്‍ന്ന നേതാവ് നമുക്കൊപ്പം; മോദിക്കും പിണറായിക്കും ധാര്‍ഷ്ട്യം: രാഹുല്‍.
തറക്കല്ലിടൽ കർമത്തിൽ എന്നെ ഉൾപ്പെടെ പലരെയും വിളിച്ചു . ഇത് മുഴുവൻ മീഡിയയും വാര്‍ത്ത നല്‍കിയതാണ്. സിപിഎം ജില്ലാ സെക്രട്ടറി പോസ്റ്റിലിരുന്ന് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കരുത്. ബ്രഹ്മഗിരി വിഷയം ചർച്ച ചെയ്യാതിരിക്കാനുള്ള വേല കൂടി ഇതിന്റെ പിറകിലുണ്ടെന്നും സിദ്ദിഖ് പറഞ്ഞു.
വയനാട് ഭവനനിര്‍മാണ ഫണ്ട് കോണ്‍ഗ്രസ് വകമാറ്റിയെന്ന് സി.പി.എം ആരോപണത്തിന് മറുപടി പറയുകയായിരുന്നു സിദ്ദിഖ്. പണം തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നുവെന്ന് ജില്ലാ സെക്രട്ടറി കെ.റഫീഖ് ആരോപിച്ചു. ദുരന്തബാധിതയായ ശ്രുതിക്ക് വീടുവച്ചുനല്‍കാമെന്ന് പറഞ്ഞ് ടി.സിദ്ദിഖ് എംഎല്‍എ വഞ്ചിച്ചെന്നും റഫീഖ് ആരോപിച്ചു.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരെയുൾപ്പെടെ 9 പേരെയാണു ശ്രുതിക്ക് നഷ്ടമായത്. സെപ്റ്റംബർ 10ന് കൽപറ്റയിലെ വാടക വീട്ടിൽനിന്നു ലക്കിടിയിലേക്ക് പോകവേ ജെൻസനും ശ്രുതിയും ബന്ധുക്കളും സഞ്ചരിച്ച വാൻ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജെൻസൻ മരിച്ചിരുന്നു. അപകടത്തിൽ ശ്രുതിയുടെ ഇരുകാലുകൾക്കും ഗുരുതര പരുക്കേറ്റു.