shymala-thaliparambu

അമ്പലപ്പുഴയെക്കാള്‍ കേരളത്തില്‍ സിപിഎമ്മിനെ അമ്പരപ്പിച്ച മണ്ഡലമാണ് തളിപ്പറമ്പ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പ്രതിനിധീകരിച്ചിരുന്ന മണ്ഡലത്തില്‍ ഭാര്യ പി.കെ.ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയത് കണ്ണൂരിലെ പാര്‍ട്ടിയില്‍ പൊട്ടിത്തെറിക്ക് വഴിയൊരുക്കി. എതിര്‍പ്പ് പുറത്തുപറഞ്ഞ ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ.ഗോവിന്ദന്‍ പാര്‍ട്ടിക്ക് പുറത്തുപോയി. യുഡിഎഫ് പിന്തുണച്ചതോടെ പി.കെ.ശ്യാമളയ്ക്കെതിരെ സ്ഥാനാര്‍ഥിയുമായി. എന്താകും തളിപ്പറമ്പിലെ ഫലം?

കണ്ണൂരിലെ ഹോട്ട് സീറ്റായി തളിപ്പറമ്പില്‍ സിപിഎമ്മിനെ വെട്ടാന്‍ മതിയായ ആയുധമാവില്ല ടി.കെ.ഗോവിന്ദന്‍ എന്നാണ് മനോരമ ന്യൂസ് സി–വോട്ടര്‍ സര്‍വേ സൂചിപ്പിക്കുന്നത്. ഇവിടെ പി.കെ.ശ്യാമളയ്ക്കാണ് വ്യക്തമായ മേല്‍ക്കൈ എന്ന് സര്‍വേഫലം പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 22,689 വോട്ടിനാണ് എം.വി.ഗോവിന്ദന്‍ ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിലെ അഡ്വ. വി.പി.അബ്ദുല്‍ റഷീദായിരുന്നു എതിരാളി. ടി.കെ.ഗോവിന്ദന് ശ്യാമളയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ കഴിഞ്ഞേക്കാമെങ്കിലും വിജയം എളുപ്പമാവില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.

കണ്ണൂര്‍ ജില്ല

കണ്ണൂര്‍ ജില്ലയില്‍ ചുവപ്പ് മായില്ലെന്ന് മനോരമന്യൂസ് സി–വോട്ടര്‍ സര്‍വേ. ജില്ലയിലെ 11 സീറ്റുകളില്‍ ഭൂരിപക്ഷത്തിലും ഇടത് ആധിപത്യം തുടരും. 6 മുതല്‍ 8 സീറ്റ് വരെയാണ് എല്‍ഡിഎഫിന് പ്രവചിക്കുന്നത്. യുഡിഎഫിന് 3 മുതല്‍ 5 സീറ്റ് വരെ കിട്ടിയേക്കാമെന്നും സര്‍വേ വ്യക്തമാക്കുന്നു. എന്‍ഡിഎയ്ക്ക് ഇത്തവണയും കണ്ണൂരില്‍ സീറ്റ് പ്രതീക്ഷ വേണ്ട. വോട്ട് വിഹിതത്തില്‍ എല്‍ഡിഎഫ് ഏറെ മുന്നിലാണ്. 43 ശതമാനം. യുഡിഎഫിന് 37 ശതമാനം വോട്ടാണ് ജില്ലയില്‍ പ്രവചിക്കുന്നത്. എന്‍ഡിഎയുടെ വോട്ട് വിഹിതം 13 ശതമാനം വരെ എത്തിയേക്കാമെന്ന് സര്‍വേ അനുമാനിക്കുന്നു. സ്വതന്ത്രരും മറ്റുള്ളവരും 7 ശതമാനം വോട്ട് വരെ നേടിയേക്കാം.

ഹോട്ട് സീറ്റ് – പേരാവൂര്‍

രാഷ്ട്രീയതാരങ്ങള്‍ തമ്മില്‍ കനത്ത ബലാബലം നടക്കുന്ന പല മണ്ഡലങ്ങള്‍ കണ്ണൂരിലുണ്ട്. അതില്‍ ഏറ്റവും വലിയ മല്‍സരം കെ.പി.സി.സി. പ്രസിഡന്‍റ് സണ്ണി ജോസഫും മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ഏറ്റുമുട്ടുന്ന പേരാവൂരിലാണ്. ഇവിടെ ഒപ്പത്തിനൊപ്പമാണ് പോരാട്ടം. അതില്‍ സണ്ണി ജോസഫിന് നേരിയ മുന്‍തൂക്കമുണ്ടെന്നും മനോരമന്യൂസ് സി–വോട്ടര്‍ സര്‍വേ വ്യക്തമാക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സണ്ണി ജോസഫ് സിപിഎമ്മിലെ കെ.വി.സക്കീര്‍ ഹുസൈനെ 3172 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കെ.കെ.ശൈലജ 2021ല്‍ മട്ടന്നൂര്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് 60,963 വോട്ടിന്‍റെ മഹാഭൂരിപക്ഷത്തിനാണ്.

ഹോട്ട് സീറ്റ് – കണ്ണൂര്‍

കെ.സുധാകരന്‍ സ്ഥാനാര്‍ഥിത്വം ആഗ്രഹിച്ചതിന്‍റെ പേരില്‍ വിവാദമുനയില്‍ നിന്ന കണ്ണൂര്‍ മണ്ഡലം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിന് കഴിയുമോ? കനത്ത മല്‍സരമാണ് കണ്ണൂരില്‍ എന്നാണ് മനോരമന്യൂസ് സി–വോട്ടര്‍ സര്‍വേ വ്യക്തമാക്കുന്നത്. ഇതില്‍ കോണ്‍ഗ്രസിലെ ടി.ഒ.മോഹനന് നേരിയ മുന്‍തൂക്കമുണ്ട്. സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് എതിരാളി. ബിജെപിക്കുവേണ്ടി സി.രഘുനാഥും കളത്തിലുണ്ട്. കെ.സുധാകരന്‍ ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ കെട്ടടങ്ങിയതും സുധാകരന്‍ നേരിട്ട് പ്രചാരണത്തിന് എത്തിയതും യുഡിഎഫ് ക്യാംപിന് ആത്മവിശ്വാസമേകുന്നു.

Also Read: കണ്ണൂരില്‍ ചുവപ്പ് മായുന്നോ? ആധിപത്യം ആര്‍ക്ക്? മനോരമന്യൂസ് സി–വോട്ടര്‍ സര്‍വേ ഫലം


കേരളത്തില്‍ ഇതുവരെ നടന്ന ഇലക്ഷന്‍ സര്‍വേകളില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ പങ്കെടുത്ത പ്രീ പോള്‍ അഭിപ്രായ വോട്ടെടുപ്പാണ് മനോരമ ന്യൂസ് – സി വോട്ടര്‍ സര്‍വേ. 89,693 പേരാണ് സര്‍വേയുടെ ഭാഗമായത്. 140 നിയമസഭാ മണ്ഡലങ്ങളിലും എല്ലാ മേഖലകളിലും ജനവിഭാഗങ്ങളിലും പ്രാതിനിധ്യം ഉറപ്പാക്കി നടത്തിയ സര്‍വേയുടെ തുടര്‍ന്നുള്ള ഫലങ്ങള്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മനോരമന്യൂസ് സംപ്രേഷണം ചെയ്യും.

മാര്‍ച്ച് 14 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലാണ് അഭിപ്രായസര്‍വേയുടെ സാംപിള്‍ ശേഖരിച്ചത്. ഒപ്പം ഡിസംബര്‍ ഒന്നുമുതല്‍ മാര്‍ച്ച് 20 വരെ ട്രാക്കര്‍, സ്നാപ് പോള്‍ സര്‍വേകളും നടത്തിയിരുന്നു. വേള്‍ഡ് അസോസിയേഷന്‍ ഓഫ് പബ്ലിഷ് ഒപ്പീനിയന്‍ റിസര്‍ച്ചിന്‍റെ പെരുമാറ്റച്ചട്ടം (WAPOR) അനുസരിച്ചുള്ള നടപടിക്രമം പാലിച്ചാണ് സി വോട്ടര്‍ സര്‍വേ നടത്തിയത്. ഒപ്പം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗരേഖയും സര്‍വേ നടത്തുന്നതിനും ഫലം പുറത്തുവിടുന്നതിനും പാലിച്ചിട്ടുണ്ട്.

ENGLISH SUMMARY:

The Manorama News-C Voter survey indicates that the LDF is likely to withstand the internal friction in Taliparamba, with candidate P.K. Shyamala maintaining a clear lead despite a challenge from rebel-turned-UDF-backed candidate T.K. Govindan. While Govindan's candidacy following his exit from the CPM might reduce the victory margin, the survey predicts the seat will remain with the Left. In the broader Kannur district, the LDF is projected to retain its dominance with 6 to 8 seats, though tough contests are brewing in Peravoor and Kannur. The UDF shows potential gains in these "hot seats," with Sunny Joseph and T.O. Mohanan holding slim leads over their LDF rivals.