സഹകരണ സോഫ്റ്റ്‌വെയർ തയ്യാറാക്കുന്നതിൽ നിന്ന് ടിസിഎസിനെ ഒഴിവാക്കിയത് സിംഗിൾ ബിഡ്ഡർ ആയതുകൊണ്ടാണെന്ന മന്ത്രി വി.എന്‍.വാസവന്‍റെ വാദം പച്ചക്കള്ളമെന്ന് രമേശ് ചെന്നിത്തല. പദ്ധതിയുടെ രണ്ടാംഘട്ടത്തിലാണ് കള്ളക്കളികൾ നടന്നത്. മറ്റുള്ളവരെക്കാൾ മൂന്നിരട്ടി കൂടുതൽ ക്വോട്ട് ചെയ്ത ദിനേശ് സഹകരണ സംഘത്തിന് കരാർ നൽകിയത് സഹകരണമേഖലയെ നിയന്ത്രണത്തിൽ ആക്കാനുള്ള സി.പി.എം. ശ്രമമെന്നാണ് ആരോപണം.
രമേശ് ചെന്നിത്തല ഇന്നലെ തൊടുത്തുവിട്ട സഹകരണ സോഫ്റ്റ്‌വെയർ തട്ടിപ്പ് ആരോപണം അടിസ്ഥാനരഹിതവും സാമാന്യബോധം ഇല്ലാത്തതെന്നായിരുന്നു വിഎൻ വാസവന്‍റെ പ്രതികരണം. സിംഗിൾ ബിഡ്ഡർക്ക് കൊടുക്കാതിരിക്കാനാണ് ടിസിഎസിനെ ഒഴിവാക്കിയത് എന്നുമായിരുന്നു വിശദീകരണം. എന്നാൽ ഇത് പച്ചക്കള്ളം എന്നാണ് രമേശ് ചെന്നിത്തലയുടെ വാദം. പദ്ധതിയുടെ രണ്ടാംഘട്ടത്തിലാണ് ക്രമക്കേട് നടന്നതെന്നും, ദിനേശ് സഹകരണ സംഘത്തേക്കാൾ നാലിലൊന്ന് തുക മാത്രം കോട്ട് ചെയ്ത മലബാർ ഇൻഫർമേഷൻ ടെക്നോളജി കോപ്പറേറ്റീവ് സൊസൈറ്റിയെ സർക്കാർ ഒഴിവാക്കുകയായിരുന്നു എന്നും രമേശ് ചെന്നിത്തല.
4415 ബാങ്ക് ശാഖകളിൽ സോഫ്റ്റ്‌വെയർ സ്ഥാപിക്കുന്നതിന് ടെൻഡർ ക്ഷണിച്ചപ്പോൾ ദിനേശ് സഹകരണ സംഘം സമർപ്പിച്ചത് 250 ഇടത്ത് സ്ഥാപിക്കുന്നതിനുള്ള ബിഡ്ഡാണ്. അതിൽ ഒരു ശാഖയ്ക്ക് 17.8 ലക്ഷം രൂപയാണ് ചെലവ്. എന്നാൽ 4415 ബ്രാഞ്ചുകൾക്കുമുള്ള ബിഡ് സമർപ്പിച്ച മിറ്റ്കോ ഒരു ശാഖയ്ക്ക് ചെലവിടുന്നത് 5.24 ലക്ഷം രൂപയും. അതായത് 3 ഇരട്ടി ക്വോട്ട് ചെയ്ത സിപിഎം നിയന്ത്രണത്തിലുള്ള ദിനേശ് സഹകരണ സംഘത്തിനാണ് കരാർ നൽകിയത്. സഹകരണ മേഖലയെ സിപിഎം നിയന്ത്രണത്തിൽ ആക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ചെന്നിത്തല. വികസന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കം ആണെന്നും പ്രതിപക്ഷം പറയുന്ന എല്ലാത്തിനും മറുപടി ഇല്ലെന്നും മുഖ്യമന്ത്രി.