പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മുഖ്യമന്ത്രി വി.ഡി.സതീശന് സർക്കാർ ക്ലീൻ ചിറ്റ് നൽകിയ നടപടി അസാധാരണവും ദുരൂഹവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സതീശനെതിരെ വ്യക്തമായ തെളിവുകൾ അവഗണിച്ചാണ് ക്ലീൻ ചിറ്റ് നൽകിയത്. നിലവിലെ നിയമപ്രകാരം എംഎൽഎമാർക്ക് വിദേശത്തുപോയി ഫണ്ട് പിരിക്കാൻ അനുവാദമില്ലെന്നിരിക്കെ, സതീശൻ വിദേശത്തുനിന്ന് ഫണ്ട് പിരിച്ചതിന് വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളുണ്ടെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു. 2019 മുതല്‍ വി.ഡി.സതീശനെതിരെ എല്‍.ഡി.എഫ് ഉയര്‍ത്തുന്ന അഴിമതി ആരോപണത്തിലാണ് ആഭ്യന്തര വകുപ്പിന്‍റെ ക്ളീന്‍ചിറ്റ്.

സതീശനെതിരെ തെളിവുകളില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിച്ച് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് തന്നതായാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്. വിദേശഫണ്ട് ഇടപാടില്‍ വി.ഡി.സതീശന് പങ്കില്ലെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍.

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പുരധിവാസ പദ്ധതിയായ പുനര്‍ജനിയുടെ മറവില്‍ വിദേശഫണ്ട് തട്ടിച്ചെന്നായിരുന്നു ആരോപണം. പുനര്‍ജനി പദ്ധതിയുടെ ഭാഗമായ മണപ്പാട് ഫൗണ്ടേഷന്‍റെ അക്കൗണ്ടിലേക്ക് ഒരു കോടി 27 ലക്ഷം രൂപ വന്നെന്നും ഇത് അഴിമതിയെന്നുമായിരുന്നു ആരോപണം. എന്നാല്‍ ഈ പണം സതീശന്‍ കൈകാര്യം ചെയ്തതിന് യാതൊരു തെളിവുമില്ലെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍. ണപ്പാട് ഫൗണ്ടേഷന് വിദേശപണം സ്വീകരിക്കാന്‍ അനുവാദമുള്ളതിനാല്‍ FCRA നിയമവും നിലനില്‍ക്കില്ലെന്നും വിജിലന്‍സിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് തുടങ്ങിയ വിജിലന്‍സ് അന്വേഷണമാണ് യു.ഡി.എഫ് കാലത്ത് അവസാനിപ്പിക്കുന്നത്. കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷമാണ് നടത്തിയിരുന്നത്. സതീശനെതിരെ തെളിവൊന്നുമില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം നല്‍കിയ റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രി വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിക്കുകയായിരുന്നു. നേരത്തെ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ്, സതീശനെതിരെ സി.ബി.ഐ അന്വേഷണമാകാമെന്ന ശുപാര്‍ശ സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നെങ്കിലും കേസ് സി.ബി.ഐക്ക് കൈമാറിയിരുന്നില്ല.

ENGLISH SUMMARY:

CPM State Secretary M.V. Govindan has criticized the government's clean chit to Chief Minister V.D. Satheesan in the Punarjani project case as extraordinary and mysterious, alleging that clear video evidence of Satheesan collecting foreign funds in violation of rules barring MLAs from doing so was ignored, whereas Home Minister Ramesh Chennithala and a vigilance report by Director Manoj Abraham maintained that no evidence linked Satheesan to the funds or proved corruption, noting that the Manappad Foundation had legal permission to receive foreign funds under FCRA, thus concluding the preliminary investigation initiated during the LDF regime.