മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് അമ്പലപ്പുഴ സ്വതന്ത്ര സ്ഥാനാര്‍ഥി ജി.സുധാകരന്‍. അച്ഛനും അമ്മയും ഇട്ട പേരാണ് സുധാകരൻ. അത് മാറ്റി സുധാകുരൻ എന്ന് വരെ വിളിച്ചു. ബഹുമാന്യനായ മുഖ്യമന്ത്രി എനിക്ക് പുതിയൊരു പേരിട്ടു, ചെറ്റ. ഏറ്റവും പാവപ്പെട്ടവർ താമസിക്കുന്ന ചെറ്റപ്പുരയിൽ താമസിക്കുന്നവരെയാണ് അപമാനിച്ചത്. പോടാ ചെറ്റേ എന്ന് മറ്റൊരു പ്രയോഗമുണ്ട്. നാനാർഥങ്ങൾ ഉള്ളതാണ് ഭാഷ. ഭാഷയുടെ അർഥാന്തരങ്ങൾ മനസിലാക്കാതെയാണ് മുഖ്യമന്ത്രി ഈ പദം ഉപയോഗിച്ചത്. സംസാരിക്കുമ്പോൾ സൂക്ഷിക്കണം. എല്ലാവിഭാഗം ജനങ്ങളും താമസിക്കുന്ന കേരളത്തിൽ ഇങ്ങനെയൊരു പ്രയോഗം നടത്താൻ പാടില്ല. താൻ മുഖ്യമന്ത്രിയെ ഒന്നും വിളിക്കുന്നില്ല. മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ അദ്ദേഹത്തിന് യോഗ്യതയില്ല. ഇത്തരം പ്രയോഗങ്ങള്‍ ഭരണഘടനാ വിരുദ്ധമാണ്. കേസിനുപോയാല്‍ പ്രശ്നമാണ്. കോണ്‍ഗ്രസിന് സന്തോഷിക്കാം. പിണറായി ആളെക്കൂട്ടിത്തരും. അദ്ദേഹം നിങ്ങള്‍ക്ക് വോട്ടു പിടിച്ചു തരും. 

 

Also Read: ജി.സുധാകരന്‍ കാണിച്ചത് ചെറ്റത്തരം; കെ.സുധാകരന്‍ ചെയ്തത് ശരി: മുഖ്യമന്ത്രി

ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചു. വെളുത്തു സുമുഖനും നല്ല പാർലമെന്റേറിനുമായ പ്രേമചന്ദ്രനെ പരനാറി എന്നു വിളിച്ചു. അയാൾക്ക് വല്ല നാറ്റമുണ്ടോ. മാന്യമായി കുളിച്ച് വസ്ത്രധാരണം നടത്തി ജീവിക്കുന്ന പ്രഗൽഭനാണ് അദ്ദേഹം. ഞങ്ങൾ ഒന്നിച്ച് മന്ത്രിസഭയിൽ ഉണ്ടായിരുന്നതാണ്. ഇങ്ങനെയാക്കെ സംസാരിക്കാൻ ആരാണ് അദ്ദേഹത്തിന് അധികാരം നൽകിയത്? ഇങ്ങനെയുള്ള ആളുകൾ അധികാരത്തിൽ ഇരുന്നാൽ നമ്മുടെ സ്ഥിതിയെന്താണ്?. എത്ര പേരെയാണ് പാർട്ടിക്ക് എതിരാക്കുന്നത്?. 

 

എനിക്കെതിരെ സിപിഎം ഏരിയാ സെക്രട്ടറി പോസ്റ്റിടുന്നത് കള്ളുഷാപ്പില്‍വച്ചാണ്. അയാള്‍ക്ക് മദ്യമില്ലാതെ ജീവിക്കാനെ വയ്യ. വലിയ കുപ്പി െകാടുത്താല്‍ സെക്രട്ടറി, ചെറുതിന് പ്രസിഡന്‍റ്' എന്നും പേരെടുത്ത് പറയാതെ ജി. സുധാകരന്‍ വിമര്‍ശിച്ചു. കേരളമറിയുന്ന ഒരു നേതാവെങ്കിലും എസ്എഫ്ഐ, ഡിവൈഎഫ്ഐക്കാര്‍ക്കിടയിലുണ്ടോ എന്നും ജി. സുധാകരന്‍ പരിഹസിച്ചു. ഒരു കാലത്ത് കെഎസ്‌യുക്കാർക്ക് പോലും അസൂയ ആയിരുന്നു. 

 

ജി. സുധാകരന്‍ കാണിച്ചത്  ചെറ്റത്തരമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയോടായിരുന്നു രൂക്ഷമായ പ്രതികരണം. മനോരമ ന്യൂസ്, ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ജി.സുധാകരനെ മുഖ്യമന്ത്രി കടന്നാക്രമിച്ചത്. ജി.സുധാകരന്‍ കാണിച്ച വഞ്ചനയ്ക്ക് ഇതില്‍ പരം വേറൊരു വിശേഷണമില്ലെന്നുറപ്പിച്ച് മുഖ്യമന്ത്രി നിലപാടു പറ‍ഞ്ഞു. പഴയ പരനാറി പ്രയോഗമുണ്ടാക്കിയ പൊല്ലാപ്പുകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ജി.സുധാകരന്‍ ചെയ്തതിനെക്കുറിച്ച് പറയാന്‍ എന്റെ നിഘണ്ടുവില്‍ വേറെ വാക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പാര്‍ട്ടിക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതിന് കണ്ണൂരിലെ രാഷ്ട്രീയഎതിരാളിയായ കെ.സുധാകരനെ പ്രശംസിക്കാനും മടിച്ചില്ല. 

ENGLISH SUMMARY:

G Sudhakaran strongly criticized Chief Minister Pinarayi Vijayan for using the word 'Chetta' against him, stating that such language is unacceptable from a Chief Minister. He also accused Vijayan of using inappropriate terms against others, including a bishop and a political opponent, and questioned his suitability for the CM's post.