• ‘ജി. സുധാകരന്‍ കാണിച്ചത് ചെറ്റത്തരം’
  • അതിന് പകരം വാക്കില്ലെന്ന് പിണറായി
  • പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം കളഞ്ഞുകുളിച്ചു

പാര്‍ട്ടി വിട്ട് അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയോടെ മല്‍സരിക്കുന്ന മുന്‍ മന്ത്രി ജി.സുധാകരനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജി.സുധാകരന്‍ കാണിച്ചത് ചെറ്റത്തരമാണെന്ന് പിണറായി മനോരമന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സുധാകരനെക്കുറിച്ച് പറയാന്‍ മറ്റൊരു വാക്കില്ലെന്നും പിണറായി ആവര്‍ത്തിച്ചു. പാര്‍ട്ടിക്ക് എല്ലാവരും സമന്മാരാണ്. ആര്‍ക്കും പ്രത്യേകതയില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഞാന്‍ എപ്പോഴും പാര്‍ട്ടിക്ക് വിധേയനായാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാക്കാലവും പാര്‍ട്ടിക്ക് വിധേയമായി പ്രവര്‍ത്തിക്കണം. പാര്‍ട്ടി എടുക്കുന്ന നിലപാടാണ് പ്രധാനം.’ വ്യക്തി പാര്‍ട്ടിക്കതീതനായാല്‍ അത് തിരുത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എടുത്ത നിലപാടിനെ മുഖ്യമന്ത്രി ശ്ലാഘിച്ചു. വിയോജിപ്പ് പ്രകടിപ്പിച്ച ശേഷവും കെ.സുധാകരന്‍ സ്വന്തം പാര്‍ട്ടിക്ക് വിധേയനായി. അത് നല്ല നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മുതിര്‍ന്ന സിപിഎം നേതാവ് ടി.കെ.ഗോവിന്ദന്‍ തളിപ്പറമ്പില്‍ പാര്‍ട്ടിക്കെതിരായി നിലപാടെടുക്കുമെന്ന് കരുതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രത്തില്‍ ചില വ‍ഞ്ചകന്മാര്‍ ഉണ്ടായിട്ടുണ്ടെന്നും പിണറായി മനോരമന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘തളിപ്പറമ്പില്‍ വനിതാസ്ഥാനാര്‍ഥി വേണമായിരുന്നു. അതിനു പറ്റിയതാരെന്ന് പരിശോധിച്ചു. അങ്ങനെ നോക്കിയപ്പോള്‍ പി.കെ.ശ്യാമളയാണ് നല്ല സ്ഥാനാര്‍ഥി. തളിപ്പറമ്പില്‍ ശ്യാമളയേക്കാള്‍ നല്ല വനിതാ സ്ഥാനാര്‍ഥിയില്ല. എം.വി.ഗോവിന്ദന്‍റെ ഭാര്യയാകുന്നതിന് മുമ്പേ അവര്‍ പാര്‍ട്ടിയിലുണ്ട്.’ ടി.കെ.ഗോവിന്ദന്‍ സ്ഥാനാര്‍ഥിയാകണമെന്ന് ആര്‍ക്കും തോന്നിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അന്വേഷണത്തില്‍ വിശ്വാസികള്‍ തൃപ്തരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്.ഐ.ടി. അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ന്യൂനപക്ഷവിഭാഗങ്ങള്‍ എല്‍.ഡ‍ി.എഫിനോട് അടുക്കുന്നെന്ന് മുഖ്യമന്ത്രി. അതില്‍ ചിലര്‍ക്ക് ഭയമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ജമാഅത്തെ ഇസ്‍ലാമി ശ്രമിക്കുന്നു. അതിന് മുസ്‍ലിം ലീഗും കൂട്ടുനില്‍ക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു

കോണ്‍ഗ്രസ് ബി.ജെ.പിയുടെ ബി ടീം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.എം. സി.െജ.പിയെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി. കോണ്‍ഗ്രസ് ആദ്യംതന്നെ കുളംകലക്കുന്നു. അത് പ്രയോജനമാകുന്നത് ബി.ജെ.പിക്കെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. 

വലിയ തോതില്‍ പി.ആര്‍ ഇല്ലെന്ന്  പിണറായി പറഞ്ഞു. മോഹന്‍ലാലുമായുള്ള അഭിമുഖത്തില്‍ രാഷ്ട്രീയമില്ല.തിരുവനന്തപുരത്തെ സമരത്തിനിടെ ‘ലവ് യു ടു ദ മൂണ്‍ ആന്‍ഡ് ബാക്’ എന്നെഴുതിയ കപ്പ് പിടിച്ചത് അവിചാരിതമായിരുന്നുവെന്നും പിണറായി അവകാശപ്പെട്ടു. 

ENGLISH SUMMARY:

Kerala Chief Minister Pinarayi Vijayan has sharply criticized former minister G Sudhakaran for contesting with UDF support. Calling his action disgraceful, the CM stressed the importance of party discipline and collective responsibility. He reiterated that no individual is above the party and that all members are equal. At the same time, Pinarayi praised Congress leader K Sudhakaran for staying loyal despite differences. The remarks come amid heightened political tensions in Ambalappuzha. The statement adds fuel to the ongoing political debate in Kerala ahead of elections.