ഏറ്റവും വേഗത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതെന്ന് വി.ഡി സതീശന്‍. സ്ഥാനാര്‍ഥി നിര്‍ണയം ടാസ്കായിരുന്നില്ല. ഒരു ചാനല്‍ നാല്‍പ്പതിലധികം വ്യാജവാര്‍ത്തകളാണ് നല്‍കിയത്. എംപിമാരായ കെ. സുധാകരനും അടൂര്‍ പ്രകാശും മല്‍സരിക്കുമെന്ന് വാര്‍ത്ത നല്‍കി. അങ്ങനൊരു തീരുമാനമെടുത്തിരുന്നില്ല. മര്യാദകേടാണ് ആ ചാനല്‍ ചെയ്തത്. മര്യാദയില്ലായ്മയുടെ പരിധി വിട്ടു. വിശ്വാസ്യതയുള്ള ചാനലുകൾ പോലും വ്യാജ വാർത്ത ഏറ്റെടുത്തു. കോൺഗ്രസിനോട് ഇത്ര ക്രൂരത കാണിക്കരുത് . എ.കെ.ജി സെന്ററില്‍ നിന്നും പണം വാങ്ങി വാർത്ത കൊടുക്കുന്ന രീതി തുടരരുത്. ഏത് വ്യാജ വാർത്ത കൊടുത്താലും കാര്യമില്ല. യു.ഡി.എഫ് 100 സീറ്റ് നേടി അധികാരത്തിൽ വരും
Also Read: ഫ്ളക്സും ബാനറും പോസ്റ്ററും ഒന്നുമില്ല; സൈക്കിളില്‍ യാത്ര ചെയ്താണ് ചാണ്ടി ഉമ്മന്‍റെ പ്രചാരണം
എം.പിമാര്‍ മല്‍സരിക്കുന്നത് ഒരുസമയത്തും ചര്‍ച്ച ചെയ്തിരുന്നില്ല. കെ. സി. വേണുഗോപാലും വി.ഡി. സതീശനും വഴക്കിട്ടെന്ന വാര്‍ത്ത കേട്ട് ചിരിച്ചു. കെ. സുധാകരനും അടൂര്‍ പ്രകാശിനും പാര്‍ട്ടിയാണ് വലുത്.
തിരുവനന്തപുരത്ത് എ.കെ.ജി സെന്ററില്‍ ഇരുന്ന് സ്ഥാനാർഥിക സ്ഥാനാർഥികളെ നിർണയിക്കുന്നത് പോലെയല്ല കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയം. പെരുമ്പാവൂരിൽ കൂടുതൽ ജയസാധ്യതയാണ് പരിഗണിച്ചത്. അതിനര്‍ഥം എല്‍ദോസ് കുന്നപ്പിള്ളില്‍ പരാജയപ്പെടുമെന്നല്ലെന്നും വി.ഡി തിരുവനന്തപുരത്ത് മാധ്യമങ്ങളോടു വിശദീകരിച്ചു.
അതേസമയം, കോന്നിയില്‍ താന്‍ മല്‍സരിക്കണമെന്ന് ആഗ്രഹിച്ചത് ജനങ്ങളാണെന്ന് അടൂര്‍ പ്രകാശ് എംപി പറഞ്ഞു. എംപിമാര്‍ മല്‍സരിക്കേണ്ടെന്ന തീരുമാനം ഉള്‍ക്കൊള്ളുന്നു. ഇൗ തീരുമാനം കേന്ദ്രനേതൃത്വം നേരത്തെ അറിയിച്ചിരുന്നു. മൽസരിക്കണമെന്ന ആഗ്രഹം താൻ എ ഐ സി സി യോട് പ്രകടിപ്പിച്ചിരുന്നില്ല. പോസ്റ്റ് നേരത്തെ പിന്‍വലിച്ചത് പാര്‍ട്ടി തീരുമാനം വരാത്തതിനാലാണ്. ദേശീയ പാർട്ടിയായതിന്റെ കാലതാമസമെടുത്തു. കെ സുധാകരനുമായി താൻ ആശയ വിനിമയം നടത്തിയില്ല. കോണ്‍ഗ്രസ് പട്ടിക വൈകിയിട്ടില്ല. കോന്നിയിൽ താൻ നൽകിയ സ്ഥാനാർഥിയുടെ പേരാണ് അംഗീകരിച്ചതെന്നും അടൂര്‍ മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, പാര്‍ട്ടിക്ക് വഴങ്ങി കണ്ണൂരിലെത്തിയ കെ.സുധാകരന്റെ തുടര്‍നീക്കങ്ങളില്‍ നേതൃത്വത്തിന്റെ ആകാംക്ഷ തുടരുന്നു. പ്രചാരണരംഗത്ത് അടക്കം സുധാകരന്‍റെ സാന്നിധ്യം ഉണ്ടാകുമോ എന്നതാണ് ഉറ്റുനോക്കുന്നത്. പുലര്‍ച്ചെ കണ്ണൂരിലെത്തിയ സുധാകരന് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. കെ സുധാകരനെ കൂടി ഉൾപ്പെടുത്തി പ്രചാരണം നടത്തുമെന്ന് കണ്ണൂരിലെ യു ഡി എഫ് സ്ഥാനാർത്ഥി ടി ഒ മോഹനൻ മനോരമ ന്യൂസിനോട് പറഞ്ഞു