m-manu-cricket-coach-2

ക്രിക്കറ്റ് പരിശീലനത്തിനിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ കോച്ച് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി എം.മനുവിന് 35 വര്‍ഷം കഠിനതടവും 66,000രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം പോക്സോ കോടതിയുേടതാണ് വിധി. രണ്ടാമത്തെ കേസിലാണ് ശിക്ഷ. 

മൂന്നാംകേസിലും മനു കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒന്നാമത്തെ കേസില്‍ 16 വര്‍ഷം കഠിനതടവിനാണ് ശിക്ഷിച്ചത്. പോക്സോ അതിവേഗ കോടതി മനു കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. 2018 ല്‍ ക്രിക്കറ്റ് പരിശീലനത്തിനായി എത്തിയ ആറ് വിദ്യാര്‍ഥിനികളെയാണ് മനു പീഡിപ്പിച്ചെന്ന പരാതി ഉയര്‍ന്നത്. 

 

തിരുവനന്തപുരത്തെ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തില്‍ 2018 ലാണ് കുട്ടി കോച്ചിങ്ങിനായി എത്തുന്നത്. ആദ്യ കുറച്ച് നാളുകൾക്ക് ശേഷം കുട്ടിയെ പരിശീലനത്തിന് എന്നു പറഞ്ഞ് ജിമ്മിലേക്കും വിവിധ ബാത്ത്റൂമിലേക്കും മറ്റും കൊണ്ടുപോയാണ് പീഡിപ്പിച്ചത്. ഇതു കൂടാതെ കുട്ടിയുടെ നഗ്ന ഫോട്ടോയും വിഡിയോയും പ്രതി എടുക്കുകയും ചെയ്തിട്ടുണ്ട്. മറ്റൊരു കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തി ഈ കേസിലെ അതിജീവിതയുടെ നഗ്ന വിഡിയോ എടുപ്പിക്കുകയും ചെയ്തിട്ടുണ്ട്.

 

പ്രതിയുടെ ആവശ്യങ്ങൾക്ക് വഴങ്ങാൻ തയ്യാറാകാതിരുന്ന പെൺകുട്ടിക്ക് പിന്നീട് ശരിയായ പരിശീലനം ലഭിച്ചില്ല. 2019-ൽ കുട്ടി പരിശീലനത്തിനായി മറ്റൊരു സ്ഥാപനത്തിലേക്ക് മാറി. പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയാൽ ക്രിക്കറ്റ് കരിയർ നശിപ്പിക്കുമെന്ന ഭീഷണി കാരണം കുട്ടി ആർക്കും വിവരം കൈമാറിയില്ല. ഈ പെൺകുട്ടിയെ കൂടാതെ, കോച്ചിങ്ങിനെത്തിയ മറ്റ് അഞ്ച് പെൺകുട്ടികളെയും പ്രതി ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്. ഇതിനെത്തുടർന്ന്, ഈ കുട്ടികളും പീഡനത്തിന്റെ വേദനയിൽ മറ്റൊരു സ്ഥലത്തേക്ക് പരിശീലനം മാറ്റി. പ്രതിയെ ഭയന്ന് അവർ സംഭവം രഹസ്യമാക്കി വെച്ചു.

 

2024-ൽ തിരുവനന്തപുരത്ത് നടന്ന ഒരു പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുത്ത പെൺകുട്ടി, വർഷങ്ങൾക്ക് ശേഷം പ്രതിയെ കണ്ടപ്പോൾ പ്രതികരിക്കുകയും ബഹളം വെക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് പീഡനവിവരം പുറത്തുവന്നത്. ഈ കുട്ടിയുടെ പരാതി പുറംലോകമറിഞ്ഞതോടെയാണ് മറ്റുള്ള കുട്ടികൾക്കും ധൈര്യമായി കേസ് നൽകാൻ സാധിച്ചത്. പ്രതിക്കെതിരെ ആറ് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ നാല് കേസുകളിൽ വിചാരണ പൂർത്തിയായി. ഒരു കേസിൽ പ്രതിയെ കഴിഞ്ഞ മാസം ഇതേ കോടതി ശിക്ഷിച്ചിരുന്നു. നിലവിൽ രണ്ടാമത്തെ കേസിൽ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തയിരിക്കുന്നു. ബലാത്സംഗ ശ്രമത്തിനുള്ള വകുപ്പിലും പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയിട്ടുണ്ട്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹനാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്.

 

ENGLISH SUMMARY:

A Thiruvananthapuram POCSO Court has sentenced cricket coach M. Manu to 35 years of rigorous imprisonment and imposed a ₹66,000 fine for sexually abusing a female student during cricket training. The conviction comes in the second of multiple cases registered against him. Authorities have also found him guilty in a third case, while six former students had accused the coach of abuse dating back to 2018.