കോൺഗ്രസ് പിന്തുണ ഉറപ്പായതോടെ ജി.സുധാകരൻ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമായി. സമുദായ നേതാക്കളെ കണ്ട് പിന്തുണ അഭ്യര്‍ഥിച്ചു കൊണ്ടായിരുന്നു തുടക്കം . വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ പെരുന്നയിലെത്തിയും സന്ദർശിച്ചു. അമ്പലപ്പുഴയിൽ നേരത്തെ പരിഗണിക്കപ്പെട്ടിരുന്ന എം.ലിജുവിന്‍റെ സ്ഥാനാർഥിത്വം ഇതോടെ അനശ്ചിതത്വത്തിലായി. ഇതോടെ അമ്പലപ്പുഴയിൽ രാഷ്ട്രീയ പോരാട്ടം കൂടുതൽ കടുക്കും.
കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും പിന്തുണ ഉറപ്പായിരുന്നെങ്കിലും ജി.സുധാകരൻ അത് സമ്മതിക്കാൻ തയ്യാറായിരുന്നില്ല. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സ്വതന്ത്രൻ ആണെന്നും ആരുടെയും പിന്തുണ തേടി പോയിട്ടില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു. കോൺഗ്രസിന്‍റെ പിന്തുണ സംബന്ധിച്ച പരസ്യ പ്രഖ്യാപനം വൈകാതെ ഉണ്ടാകും.
സ്വന്തം സ്ഥാനാർഥി വേണമെന്ന് ഒരു വിഭാഗം കോൺഗ്രസുകാർ ആഗ്രഹിക്കുന്നു എങ്കിലും സുധാകരന് പിന്തുണ നൽകുന്നതിലൂടെ അതില്ലാതായി. എം.ലിജുവിന്‍റെ പേരാണ് അമ്പലപ്പുഴയിൽ സജീവമായി പരിഗണിച്ചിരുന്നത്. സുധാകരന് കോൺഗ്രസ് പിന്തുണ നൽകുന്നതോടെ ലിജുവിന്‍റെ സ്ഥാനാർഥിത്വം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. മറ്റേതെങ്കിലും മണ്ഡലത്തിൽ ലിജുവിനെ പരിഗണിക്കുമോ എന്ന് വ്യക്തമല്ല.
സുധാകരന് യുഡിഎഫും കോൺഗ്രസും പിന്തുണ പ്രഖ്യാപിക്കുന്നതോടെ അമ്പലപ്പുഴയിലെ മത്സരം കടുക്കും. ജി സുധാകരൻ എതിർപക്ഷത്തുള്ളതുകൊണ്ട് സിപിഎമ്മിന് അഭിമാനം പോരാട്ടം ആണ് അമ്പലപ്പുഴയിൽ . സ്വതന്ത്രൻ എന്ന നിലയിൽ നിന്ന് UDF മുന്നണി സ്ഥാനാർഥിയായി സുധാകരൻ മാറുകയും ചെയ്യുന്നു.